പൂനെ: സെർവിക്കൽ കാൻസറിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനൊരുങ്ങുന്ന പ്രതിരോധ വാക്സിന്റെ നിർമാണം വർദ്ധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിന്റെ നിർമ്മാണമാണ് വർദ്ധിപ്പിക്കുന്നത്.
ഈ വർഷാവസനത്തോടെ വാക്സിൻ സർക്കാരിന്റെ കാൻസർ നിർമാർജ്ജന പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനാവാല പറഞ്ഞു. നിലവിൽ സ്വകാര്യ വിപണിയിൽ 2,000 രൂപയാണ് വാക്സിന്റെ വില. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സിനാണ് ഇത്.
നിലവിൽ ദശലക്ഷത്തോളം ഡോസുകളുടെ ഉത്പാദനം മാത്രമാണ് നടക്കുന്നത്. ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ ഉത്പാദനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പൂനവാല പറഞ്ഞു.നിലവിൽ വാക്സിൻ, ലോകാരോഗ്യ സംഘടനയുടെ പ്രീ-ക്വാളിഫിക്കേഷനായി അപേക്ഷിക്കുന്ന പ്രക്രിയയിലാണെന്നും 2026-ൽ കയറ്റുമതി ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനവാല പറഞ്ഞു. സ്ത്രീകളിൽ ഏറ്റവും അധികമായ കാണപ്പെടുന്ന കാൻസറുകളിലൊന്നാണ് സെർവിക്കൽ കാൻസറും. ഇതിനെതിരം പോരാടാനായി ഒൻപതിനും 14-നും വയസിനിടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക.