ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ ചുമതലയേൽപ്പിച്ച് സൺറൈസേഴ്സ് ഹൈഗദരാബാദ്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ മാറ്റിയാണ് പാറ്റ് കമ്മിൻസിനെ നായകനാക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ഓസ്ട്രേലിയയെ പോയ വർഷം നിരവധി കിരീടങ്ങളിലേക്ക് നയിച്ച് കമ്മിൻസ് ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ കീഴടക്കിയാണ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീം കിരീടമുയർത്തിയത്. ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡും കമ്മിൻസിനായിരുന്നു. 20.50 കോടി രൂപയ്‌ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്.
2013ൽ ഡെക്കാൻ ചാർജേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദ് ആക്കിയ ശേഷം നായകനാകുന്ന പത്താമത്തെ താരമാണ് കമ്മിൻസ്. ഇതിൽ ഏറ്റവും കൂടുതൽ കാലം നായകനായിരുന്നത് ഡേവിഡ് വാർണറാണ്. തൊട്ടുപിന്നിൽ കെയ്ൻ വില്യംസണും ഇതിനിടെ മനീഷ് പാണ്ഡെയും ഭുവനേശ്വർ കുമാറും ഹൈദരാബാദിനെ നയിച്ചു. അവസാന സീസണിൽ മാർക്രത്തിന് കീഴിൽ നാല് ജയം മാത്രമാണുണ്ടായിരുന്നത്.