വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർഥ് മരിച്ച സംഭവത്തിൽ ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥൻ എന്നിവരെയാണ് പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രൻ സസ്പെൻഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്ന വ്യാപക പരാതി കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉൾപ്പെടെ ഉയർന്നിരുന്നു. ഈ സാഹര്യത്തിൽ വിസി ഇരുവരോടും വിശദീകരണം തേടിയിരുന്നു. വിശദീകരണത്തിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.
സിദ്ധാർത്ഥിന്റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നൽകിയ മറുപടി. പോസ്റ്റ്മോർട്ടം നടക്കുമ്പോൾ നേരിട്ട് ചെന്നിരുന്നുവെന്നുമാണ് ഇരുവരും വിസിയെ അറിയിച്ചത്. സിദ്ധാർത്ഥിന്റെ മരണം സ്ഥിരീകരിച്ച ഉടൻ തന്നെ കുടുംബത്തെ വിവരം അറിയിച്ചെന്നും ഡീൻ പറഞ്ഞിരുന്നു. ഇവർ ചുമതലയിൽ ഇരിക്കുന്നത് അന്വേഷണത്തെ ബാധിക്കാൻ ഇടയുണ്ടെന്നും വിസി ചൂണ്ടിക്കാട്ടി.
സിദ്ധാർത്ഥിന്റെ മരണത്തിൽ വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിനെ നേരത്തെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു.