അലർജിക്ക് മരുന്ന് കാര്യമായി പ്രയോജനം ചെയില്ലെന്നും, അലർജി ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നും ഡോക്ടർമാരടക്കം പറയാറുണ്ട്. എന്നാൽ വെള്ളം അലർജിയാണെങ്കിൽ എന്ത് ചെയ്യും. അത്തരം ഒരു വാർത്തയാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലെ സൗത്ത് കരോലിന സ്വദേശിനിയായ ലോറൻ മോണ്ടെഫസ്‌കോയാണ് ഇത്തരം ഒരു പ്രതിസന്ധി നേരിടുന്നത്.
“ഒരു യുവതിയെന്ന നിലയിൽ ജിവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണെന്ന് 22 കാരിയായ ലോറൻ പറയുന്നു. വെളളം ശരീരത്തിൽ വിഴുമ്പോൾ തന്നെ കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ കുളിക്കാൻ സാധിക്കുന്നില്ല. രക്തം പൊടിയുന്ന വേദനയിലാണ് ചൊറിച്ചലിന് ശമനം കിട്ടുന്നത്. 12 വയസ്സുള്ളപ്പോൾ ആരംഭിച്ചതാണ്. എന്നാൽ വർഷം കഴിയും തോറും സ്ഥിതി വഷളായി. മൂന്ന് വർഷത്തിന് ശേഷം ഡോക്ടറെ കണ്ടപ്പോഴാണ് അലർജിയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയില്ലാത്തതിനാൽ കുളിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. സ്വന്തം വിയർപ്പ് പോലും താങ്ങാൻ സാധിക്കുന്നില്ല. “ബോഡി വൈപ്പുകൾ” ഉപയോഗിച്ച് ശരീരം വൃത്തിയാക്കാൻ ശ്രമിച്ചു. അതും പരാജയപ്പെട്ടു. ഇത് തന്നെ മാനസീകമായി തളർത്തി. കുളിക്കാത്തതിനാൽ മറ്റുള്ളവർ തന്നെ വെറുക്കുമെന്ന് ഭയന്നുവെന്നും ലോറൻ അനുഭവം പറയുന്നു.
അതിനിടയിലാണ് സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായത്. ഇതൊടെ ഇത്തരം പ്രശ്നങ്ങളുളള സോഷ്യൽ മീഡിയ കമ്മ്യൂണിറ്റിയെ കണ്ടെത്താൻ കഴിഞ്ഞു. ഇത് തനിക്ക് ഒരുപാട് സഹായം ചെയ്തുവെന്നും യുവതി പറയുന്നു. മറ്റ് രോഗബാധിതരെ കണ്ടെത്താനും മറ്റുള്ളവർക്ക് തന്നെപ്പോലെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും മനസ്സിലാക്കി. ഇപ്പോൾ ശരീരത്തോടുള്ള വെറുപ്പ് കുറഞ്ഞു,” ലോറൻ കൂട്ടിച്ചേർത്തു.
അക്വാജെനിക് യൂർട്ട്കാരിയ എന്ന അപൂർവ്വ അലർജിയാണ് യുവതിയെ ബാധിച്ചത്. വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ അസഹനീയമായ ചൊറിച്ചിലും ചുണങ്ങുമാണ് അനുഭവപ്പെടുക. മെഡിക്കൽ റെക്കോർഡ് പ്രകാരം അത്യ അപൂർവ്വമായി മാത്രമേ ഇത് റിപ്പോർട്ട് ചെയ്യാറുള്ളൂ.