തൃശൂർ: പെരുങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വത്സലയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി നാളെ 5 ലക്ഷം രൂപ കൈമാറും. ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി വാഴച്ചാൽ ഡിഎഫ്ഒ ലക്ഷ്മി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായിട്ടാണ് ചാലക്കുടി ഡിഎഫ്ഒ നാളെ 5 ലക്ഷം രൂപ കൈമാറുന്നത്.
മകൾക്ക് ജോലി കൊടുക്കുന്നത് വനംവകുപ്പ് പരിഗണിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. വത്സലയുടെ മരണാനന്തര ചടങ്ങുകൾക്കുള്ള മുഴുവൻ ചിലവും വനംവകുപ്പ് വഹിക്കുമെന്നും അറിയിച്ചു. കൂടാതെ വനത്തിൽ കൂടുതൽ ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കാമെന്നും ചർച്ചയിൽ തീരുമാനമായി. ഇന്ന് വൈകിട്ടോടെയാണ് കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വത്സലയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.