തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനൊരുങ്ങി സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രതികരിച്ചു.
നിലവിൽ 400 രൂപയ്‌ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി.
വീര്യം കുറഞ്ഞ മദ്യത്തിന് 80 നികുതിയാകണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാൽ സർക്കാരിന് വരുമാനം നൽകുന്ന മദ്യത്തിന്റെ നികുതി ഇത്രയും കുറയ്‌ക്കാൻ നികുതി വകുപ്പ് തയ്യാറല്ല. 20-40 ശതമാനം ആൽക്കഹോൾ വരുന്ന മദ്യമാണ് വീര്യം കുറച്ച് വിൽക്കുക. ബിയറിൽ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിലുള്ളതിൽ കുറവുമായിരിക്കും. ഐടി, ടൂറിസം മേഖലകളുടെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വീര്യം കുറഞ്ഞ മദ്യം പല സംസ്ഥാനങ്ങളിലും ലഭ്യമാണെങ്കിലും നികുതി ഇളവ് ലഭിക്കുന്നത് ചിലയിടങ്ങളിൽ മാത്രമാണ്. നികുതിയിളവിലൂടെ വീര്യം കൂടിയ മദ്യം കമ്പനികൾ വിൽക്കുമോ എന്ന ആശങ്ക ചില ഉദ്യോഗസ്ഥർക്കുണ്ട്. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിൽപ്പന നടത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിലും സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിനായി ലൈസൻസ് ചട്ടങ്ങൾ പുറത്തിറക്കി.