തിരുവനന്തപുരം: കൃഷിയിൽ അധിഷ്ടിതമായ സംരംഭങ്ങൾ ഇല്ലാത്തതാണ് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കാത്തതിന്റെ കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ കാർഷിക മേഖല വലിയ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് നടന്ന ‘സംരംഭക സംഗമവും വായ്പ വിതരണവും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. പതിനായിരം വാഴ നട്ടാൽ അതിൽ രണ്ടായിരവും ആന കൊണ്ടുപോകുമെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിളകൾ കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും തട്ടിയെടുക്കുകയാണെങ്കിൽ എങ്ങനെ കാർഷിക സംരംഭങ്ങൾ സാധ്യമാവുമെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രം നിർദ്ദേശിച്ച നടപടികൾ കൈകൊണ്ടിരുന്നുവെങ്കിൽ ഇപ്പോൾ കേരളം നേരിടുന്ന വന്യജീവി ആക്രമണ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല. കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി കേരളത്തിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകനെ സ്വയം പര്യാപ്തനാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിയ്‌ക്കനുയോജ്യമായ സാഹചര്യം കർഷകർക്ക് ഉണ്ടാവുക എന്നതാണ് പ്രധാനം. മികച്ച ഉൽപാദനം ഉറപ്പാക്കിയാലേ കാർഷിക സംരഭങ്ങൾ വിജയിക്കൂ. സംരഭകത്വത്തിലൂടെ കർഷക കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സഹസ്രദളം’ കേരളത്തിനാകെ മാതൃകയെന്നും വി മുരളീധരൻ വ്യക്തമാക്കി.