കാബുൾ: അഫ്ഗാനിസ്ഥാനിലെ മ്യൂസിയത്തിൽ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും പ്രാദേശികമായി നിർമ്മിച്ച ബോംബുകളും പ്രദർശിപ്പിച്ച് താലിബാൻ. വിദേശത്ത് നിന്ന് അഫ്ഗാനിലെത്തിയ സൈനികർക്കെതിരെ താലിബാൻ നേടിയ വിജയത്തിന്റെ തെളിവാണിതെന്ന് അവകാശപ്പെട്ടാണ് ബോംബുകളും റോക്കറ്റ് ലോഞ്ചറുകളും മസാർ ഇ ഷെരീഫ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഈ വസ്തുക്കൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമില്ലെങ്കിലും, വലിയൊരു വിജയം നേടാൻ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ച വസ്തുക്കളാണിവയെന്ന് മ്യൂസിയം ഡയറക്ടർ അബ്ദുൾ ഖയൂം അൻസാരി പറയുന്നു. 2021ൽ അമേരിക്കൻ സൈനികർ അഫ്ഗാനിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് താലിബാൻ രാജ്യത്ത് വീണ്ടും അധികാരം പിടിക്കുന്നത്. ഇരുപത് വർഷത്തോളം നീണ്ട അധിനിവേശം അവസാനിപ്പിച്ചതിന്റെ ഓർമ്മയ്‌ക്കാണ് ഇവ പ്രദർശിപ്പിച്ചതെന്നും അൻസാരി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
തിരുശേഷിപ്പുകൾ ഉൾപ്പെടെയുള്ളവ മ്യൂസിയത്തിൽ ഉണ്ടെന്നും, ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങൾ എടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്നും അൻസാരി വ്യക്തമാക്കി. യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ മാത്രം പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ് മ്യൂസിയത്തിന്റെ ഒരു ഭാഗം നീക്കി വച്ചിരിക്കുന്നത്. യുദ്ധസമയത്ത് താലിബാൻ ഭീകരർ ഉപയോഗിച്ചിരുന്ന ഒരു ബൈക്കും ഇത്തരത്തിൽ പ്രദർശനത്തിനായി ഇവിടെ വച്ചിട്ടുണ്ട്. 2021ലെ പോരാട്ടത്തിൽ ഉപയോഗിച്ച കൂടുതൽ വസ്തുക്കൾ ലഭിക്കുകയാണെങ്കിൽ ഇനിയും മ്യൂസിയത്തിലെ മുറികളുടെ എണ്ണം കൂട്ടുമെന്നാണ് അൻസാരി പറയുന്നത്.