ബാങ്കോക്ക്: വംശനാശഭീഷണി നേരിടുന്ന റെഡ് പാണ്ട ഉൾപ്പെടെയുള്ള വന്യജീവികളെ കടത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. തയ്ലൻഡിലെ ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാഗിൽ ഒളിപ്പിച്ച നിലയിലാണ് വന്യജീവികളെ കണ്ടെത്തിയത്. റെഡ് പാണ്ടയും പാമ്പുകളും പല്ലിയുമടക്കം 87 ജീവികളെയാണ് സംഘം കടത്താൻ ശ്രമിച്ചത്.
തായ്ലാൻഡിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യാനിരിക്കെ ബാങ്കോക്ക് വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പത്ത് വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തത്തയെയും പാണ്ടയെയും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തയ്ലൻഡിൽ മുമ്പും നിരവധി വന്യജീവി കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.