മലയാളികൾ കാത്തിരുന്ന ദിലീപ് ചിത്രം തങ്കമണിക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം. ചിത്രത്തിന്റെ കഥയും സംവിധാനവും വളരെയധികം നല്ലതാണെന്നും ദിലീപേട്ടൻ ഞെട്ടിച്ചെന്നും ആരാധകർ പറഞ്ഞു. ഇടുക്കിയിലെ തങ്കമണിയിലുണ്ടായ യഥാർത്ഥ സംഭവമാണ് സിനിമയാകുന്നതെന്ന് അറിഞ്ഞത് മുതൽ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തുവന്നതിന് പിന്നാലെ വളരെ മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോ കഴിയുമ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
ഇതുവരെ കാണാത്ത ദിലീപേട്ടനെയാണ് തങ്കമണിയിൽ കണ്ടതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ദിലീപിന്റെ വേഷം സൂപ്പറാണെന്നും എടുത്തു പറയേണ്ട അഭിനയമാണ് താരം കാഴ്ചവച്ചിരിക്കുന്നതെന്നും പ്രേക്ഷകർ പറഞ്ഞു. ഇതുപോലെയൊരു കഥ അടുത്ത സമയത്തൊന്നും മലയാളികൾ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സംവിധായകന്റെ മികവും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. കുടുംബസമേതം കണേണ്ട സിനിമയാണിതെന്നും യഥാർത്ഥ സംഭവങ്ങളെ അതുപോലെ തന്നെ സംവിധായകൻ ചിത്രീകരിച്ചെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
1986 ഒക്ടോബറിൽ തങ്കമണി ഗ്രാമത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപ് നായകനായ ചിത്രം. തങ്കമണിയിൽ സർവീസ് നടത്തിയ എലൈറ്റ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള വാക്കേറ്റമാണ് സംഭവത്തിന്റെ ആധാരം. സംഭവത്തിന്റെ ഭീകരത വ്യക്തമാകുന്ന ടീസറും ട്രെയിലറുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഓരോ അപ്ഡേഷനുകളും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കിയിരുന്നു.