“ശിവരാത്രിവ്രതം വക്ഷ്യ
ഭുക്തിമുക്തി പ്രദം ശ്രുണു
മാഘഫാൽഗുനയോർ മദ്ധ്യേ
കൃഷ്ണാ യാ തു ചതുർദശീ”
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി.ശിവന്റെ രാത്രിയാണ് ശിവരാത്രി.പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്‌ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി. സർവ്വ ജീവജാലങ്ങളും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു എന്നതാണ് ശിവരാത്രിയുടെ മഹിമ.ശിവം എന്നാൽ മംഗളം, അതിനാൽ ശിവരാത്രിയെന്നാൽ മംഗളകരമായ രാത്രി എന്ന് അർത്ഥം. ഭുക്തി മുക്തി പ്രദമാണ് ശിവരാത്രി വ്രതം.
മഞ്ഞുമൂടിയ കൈലാസ പർവതത്തിലെ കൊടുമുടികളിൽ ധ്യാനിക്കുന്ന, പ്രപഞ്ചത്തിന്റെ താളങ്ങളിൽ നൃത്തം ചെയ്യുന്ന ശിവഭഗവാന്റെ ജീവിതം തികച്ചും ഒരു സന്യാസിയുടെത് പോലെയാണ്, പക്ഷേ, ശിവഭഗവാനും സ്ത്രീ ശാക്തീകരണ സങ്കൽപ്പവുമായി അഗാധമായ ബന്ധമുണ്ട്.
ഒറ്റനോട്ടത്തിൽ, ശിവന്റെ സന്യാസ ജീവിതവും ഏകാന്തമായ സ്വഭാവവും കണക്കിലെടുത്ത് സ്ത്രീ ശാക്തീകരണ വിഷയത്തിൽ നിന്ന് അകലെയാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും, പുരാണങ്ങളിലെ കഥകൾ നോക്കിയാൽ അറിയാം, തന്റെ പ്രിയപ്പെട്ടവൾക്കു വേണ്ടി യുഗങ്ങൾ കാത്തിരുന്നതും, തന്റെ നേർപകുതി പ്രിയപ്പെട്ടവൾക്കായി നൽകിയതും.
ശിവന്റെ ശാക്തീകരണ വശം മനസ്സിലാക്കുവാൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ പ്രിയപത്നിയായ പാർവ്വതിയിലൂടെയാണ്. പ്രപഞ്ചത്തിന്റെ ഊർജ്ജമായ ശക്തിയുടെ മൂർത്തീഭാവമായി അറിയപ്പെടുന്ന പാർവ്വതി സ്ത്രീ തത്വത്തത്തിന്റെ പൂർണ്ണതയെ പ്രതിനിധീകരിക്കുന്നു. പാർവ്വതി ദേവിയാണ് ശിവന്റെ ശക്തി.
ചാമ്പേയഗൗരാർധശരീരകായൈ കർപൂരഗൗരാർധശരീരകായ ।
ധമ്മില്ലകായൈ ച ജടാധരായ നമഃ ശിവായൈ ച നമഃ ശിവായ ॥ 1
ചമ്പക പൂക്കളുടെ നിറമുള്ള പാർവതി ദേവിയുടെ രൂപത്തിന്റെ പകുതിയും, കർപ്പൂരത്തിന്റെ നിറമുള്ള പകുതിയായ ശിവ ഭഗവാനേയും ഞാൻ വണങ്ങുന്നു. പാർവതി ദേവിയെയും അർദ്ധനാരീശ്വര രൂപത്തിലുള്ള ശിവനെയും വണങ്ങുന്നു.
തീവ്രശിവ ഭക്തനായ ഭൃംഗി മഹർഷി കൈലാസത്തിൽ ചെന്ന് ശിവനെ മാത്രം പൂജിക്കുവാൻ തുടങ്ങിയപ്പോൾ എന്റെ പൂജകൾ ദേവിയെ പൂജിക്കാതെ പൂർണ്ണമാവില്ല എന്ന് ഭഗവാൻ അറിയിച്ചു.നിവൃത്തിയില്ലാതെ മഹർഷി ഇരുവരെയും പൂജിച്ചു. പ്രദക്ഷിണം ചെയ്യുവാനായി തുടങ്ങിയപ്പോൾ ദേവിയെ അവഗണിക്കുവാനായി വണ്ടിന്റെ രൂപമെടുത്തു ഭഗവാനെ മാത്രം പ്രദക്ഷിണം വയ്‌ക്കുവാൻ തുടങ്ങി. അപ്പോൾ ഭഗവാൻ തന്റെ ശരീരം തന്റെ ജീവനായ പാർവ്വതി ദേവിക്ക് നൽകി അർദ്ധനാരീശ്വരനായി.
ശിവനില്ലാതെ ശക്തിയില്ലാ, ശക്തിയില്ലാതെ ശിവനില്ല. സ്ത്രീ സമത്വം എന്ന മഹത്തായ തത്വമാണ് ഇതിലൂടെ ഭഗവാൻ നൽകുന്നത്. ശക്തിയിലൂടെ പൂർണ്ണതയിൽ എത്തുന്നു ശിവൻ. പ്രകൃതും പുരുഷനും ഒന്നിക്കുന്ന അർദ്ധനാരീയിൽ ശിവൻ ഒരു സന്യാസിയുടെ ആത്മീയ വഴിയും,പാർവതി ഒരു ഗൃഹനാഥന്റെ ഭൗതിക രീതിയും പ്രതിനിധീകരിക്കുന്നു
തന്റെ പത്നിക്കു സ്വാതന്ത്ര്യം കൊടുത്തിരുന്നു എന്നതാണ് സതി ദേവിയുടെ കഥയിലൂടെ ലോകം മനസ്സിലാക്കുന്നത്.സതിയുടെ പിതാവിന്റെ വിയോജിപ്പ് ഉണ്ടായിരുന്നിട്ടും, ശിവൻ ദേവിയുടെ പിതാവിന്റെ ഗൃഹത്തിലേക്കു പോകുവാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ദക്ഷന്റെ യാഗത്തിന് പോയ സതി ദേവി പക്ഷേ അപമാനഭാരത്തിൽ അഗ്നിപ്രവേശം ചെയ്യുന്നു.
ദേവിയുടെ ശരീരവും പേറി വേദനയോടെ മലകളിൽ അലഞ്ഞു തിരിഞ്ഞു,രുദ്ര താണ്ടവമാടിയ രുദ്രൻ. സതിയുടെ വിയോഗത്തിൽ തന്റെ ശക്തികളെ തന്നെ മറക്കുന്നു.ഏതൊരാളെയും പുനർജീവിപ്പിക്കാൻ കഴിയുന്ന സഞ്ജീവിനി വിദ്യയുടെ ഉറവിടമായിട്ടും, സതി ദേവിയെ ഉയിർത്തു എഴുന്നേൽപ്പിക്കാനാവാതെ ശിവൻ അലയുന്നു. സതിയെ മരണത്തിന് വിട്ടു നൽകിയെന്ന കുറ്റബോധത്തിൽ വലയുന്ന രുദ്രന്റെ അലർച്ചയിൽ പ്രപഞ്ചം നടുങ്ങുന്നു.
വിഷ്ണുവിന്റെ ചക്രത്താൽ 108 കഷ്ണങ്ങളായി ചിതറി വീഴുന്നു സതിയുടെ ദേഹം. പ്രകൃതി ശക്തിയാണ്. ആ ശക്തിയില്ലാതെ ശൂന്യനായ ശിവൻ യുഗാന്തരങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും, തന്റെ പകുതി ജീവനായവൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. അവൾ പുനർജനിച്ചു വരുമെന്ന പ്രതീക്ഷയിൽ!
ഹിമവാന്റെ പുത്രിയായി പാർവ്വതി ദേവിയായി പുനർജനിച്ചപ്പോൾ, നദി കടലിൽ ചെന്നു ചേരുന്നത് പോലെ തന്റെ വീട് കൈലാസമാണ് എന്ന് അറിയുന്ന ദേവി തന്റെ നാഥനെ ലഭിക്കുവാനായി തപസ്സ് ചെയ്യുന്നു. പാർവ്വതി ദേവിയുടെ നിഷ്കാമ ഭക്തിയിലും ആത്മസമർപ്പണത്തിലും ഭഗവാൻ പ്രസാദിച്ചു ഭഗവാൻ ഇഷ്ടവരമരുളുന്നു.
ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശല: സ്പന്ദി തുമപി
എന്ന സൗന്ദര്യ ലഹരിയിലെ പ്രഥമ ശ്ലോകത്തിലൂടെ ആചാര്യൻ പറയുന്നത് മഹത്രിപുരസുന്ദരിയോട് കൂടിയിരിക്കുമ്പോൾ ശിവൻ സമർത്ഥനായി ഭവിക്കുന്നു. പ്രപഞ്ച സൃഷ്ടിക്കു ആ പരമശിവൻ ജഗന്നിർമ്മാണശക്തിയോടു കൂടിയില്ലായെങ്കിൽ ശക്തനായി ഭവിക്കുന്നില്ല. പ്രകൃതിക്ക് അവനിൽ യാതൊരു സ്വാധീനവുമില്ല.
എല്ലാ നിറങ്ങളും ഒരു പ്രതലത്തിൽ വീഴുമ്പോൾ അതിന്റെ പ്രതിബലനം കാരണം ആ വസ്തു വെളുത്തതായി കാണപ്പെടുന്നുവെന്ന് ഭൗതികശാസ്ത്രം പറയുന്നു .ഭഗവാനും എല്ലാത്തിലും നിന്നും മുക്തനാണ്. ഭഗവാനെ സംബന്ധിച്ചിടത്തോളം എല്ലാം കർപ്പൂരം പോലെ ക്ഷണികമാണ്. അതുകൊണ്ടാണ് കർപ്പൂരം പോലെ വെളുത്തവനെ, ശുദ്ധമായിയുള്ളവൻ എന്ന അർത്ഥത്തിൽ കർപ്പൂര ഗൗരം എന്ന് വിളിക്കുന്നത്.
ഭഗവാന്റെ വാസ സ്ഥലമായ കൈലാസ പർവ്വതം മൃഗങ്ങൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കുമിടയിൽ ഐക്യം നിലനിൽക്കുന്ന സ്ഥലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പരസ്പരം ശത്രുക്കളായ മയിലും സർപ്പവും, സിംഹവും കാളയുമൊക്കെ ഒരു കുടകീഴിൽ ഒരുമിച്ചു,അവയുടെ രൂപമോ വർഗ്ഗമോ പരിഗണിക്കാതെ സഹവർത്തിത്വത്തിത്തോടെയും ബഹുമാനത്തോടെയും കഴിയുന്നതാണ് ശിവകുടുംബ ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
എല്ലാത്തിലുമുപരിയായി ശൈവം എന്നത് ഒരു ശാസ്ത്രമാണ് എന്നത് അടി വരയിട്ടു ഉറപ്പിക്കുന്നു CERNലുള്ള നടരാജ വിഗ്രഹം. CERN എന്ന ലോകത്തിലെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലൊന്നായ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് സെന്ററിന്റെ നടുക്കായി സ്ഥാപ്പിച്ചിരിക്കുന്ന നടരാജ പ്രതിമ. 2004 ജൂൺ 18 ന് അനാച്ഛാദനം ചെയ്ത രണ്ട് മീറ്റർ ഉയരമുള്ള പ്രതിമ ഇന്ത്യാ ഗവൺമെൻ്റിന്റെ സമ്മാനമായിരുന്നു.
പ്രപഞ്ചത്തിൽ സംഭവിക്കുന്ന നിരന്തരമായ മാറ്റങ്ങളെയാണ് നടരാജ നൃത്തം പ്രതിനിധീകരിക്കുന്നത്. സൃഷ്ടിയും, ചലനവും, സംഹാരവുമെല്ലാം നടരാജ വിഗ്രഹത്തിൽ അടങ്ങിയിരിക്കുന്നു.Dr. ജെയിംസ് എന്ന ശാസ്ത്രജ്ഞന് ന്യൂട്രിനോ എന്ന കണിക പരീക്ഷണശാലയിൽ നിരീക്ഷിക്കുവാൻ നടത്തിയ പല പരീക്ഷണങ്ങളും പരാജയപ്പെട്ട സമയത്തിൽ, അവുടെയുള്ള നടരാജ വിഗ്രഹത്തിന്റെ അളവുകൾ തികച്ചും യാദൃശ്ചികമായി മനസ്സിലാക്കിയ ജെയിംസ് അതിന്റെ അടിസ്ഥാനത്തിൽ തന്റെ പരീക്ഷണം വിജയിപ്പിക്കുകയായിരുന്നു.
G-20 സമ്മിറ്റിൽ പ്രഗതി മൈതാനിയിൽ സ്ഥാപിച്ച നടരാജ പ്രതിമ ഇന്ത്യയുടെ പഴക്കമുള്ള പാരമ്പര്യത്തിന്റെ തെളിവാണ്.
ശൈവം സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം മാത്രമല്ല, പ്രപഞ്ച സത്യങ്ങളുടെ നിഗൂഢ വഴികളിലേക്കുള്ള പാതയിൽ വെളിച്ചവും നൽകുന്നു. CERN നടരാജ പ്രതിമ കാരണമുണ്ടായ ആധുനിക ശാസ്ത്ര കണ്ടെത്തലുകൾ ശാസ്ത്രലോകത്തിലെ വൻ വഴിത്തിരിവുകളാണ് . ശൈവമതം സമത്വം, ശാക്തീകരണം, എന്നതിലുപരി അറിവിന്റെ കണ്ണാടിയായി തിളങ്ങുന്നു.
അസ്തിത്വത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള യാത്രയിൽ ആത്മീയതയുടെ പുതിയ വാതിലുകൾ തുറക്കുവാനായി ഈ ശിവരാത്രി ദിവസത്തിൽ പ്രാർത്ഥിക്കാം.
ലക്ഷ്മിപ്രിയ ശ്യാം.