തൃശൂർ: ശിവരാത്രിയോടനുബന്ധിച്ച് തൃശൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങൾ വിളിച്ച് സിപിഎം പ്രവർത്തകർ. തിരുമംഗലം ക്ഷേത്രത്തിൽ സുരേഷ് ഗോപിയെ കണ്ടതോടെ സിപിഎം പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കൊടികളുയർത്തിയും ഇങ്ക്വിലാബ് വിളിച്ചുമാണ് സിപിഎം പ്രവർത്തകർ സുരേഷ് ഗോപിക്ക് മുന്നിൽ എത്തിയത്. എന്നാൽ, പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് ചിരിയിലൂടെയാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
തൃശൂരിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡുകളടക്കം ചിലർ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തൃശൂർ പനമുക്കിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്. സിപിഎമ്മാണ് ഇതിന് പിന്നില്ലെന്നാണ് ബിജെപി ആരോപിച്ചു. സുരേഷ് ഗോപി വിജയിക്കുമെന്ന ഭയമാണ് ഇത്തരത്തിൽ ചിലരെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ദിവസം, സുരേഷ് ഗോപിയുടെ റോഡ് ഷോ നടക്കവെ സ്ട്രീറ്റ് ലൈറ്റുകൾ കെഎസ്ഇബി ഓഫ് ചെയിരുന്നു. ഇരിങ്ങാലക്കുടയിൽ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ലൈറ്റുകൾ ഓഫാക്കിയതോടെ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ബിജെപി പ്രവർത്തകരും ജനങ്ങളും പ്രതിഷേധവും അറിയിച്ചു.