ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്നവരാണ് ഭർത്താക്കന്മാർ എങ്കിൽ അവർക്ക് അത്താഴം വിളമ്പാൻ ഭാര്യമാർ തയ്യാറാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സർക്കാരിന്റെ പരിപാടിയായ ‘മഹിളാ സമ്മാൻ സമാരോഹിന്’ വേണ്ടി ഡൽഹി ടൗൺഹാളിൽ എത്തിച്ചേർന്ന വനിതകളോടായിരുന്നു കെജ്രിവാളിന്റെ അഭ്യർത്ഥന.
പ്രധാനമന്ത്രി മോദിയുടെ പേരാണ് കുറേ പുരുഷന്മാർ മുദ്രാവാക്യമായി കൊണ്ടുനടക്കുന്നത്. നിങ്ങളുടെ ഭർത്താവും അതിൽപ്പെടുന്നയാളാണെങ്കിൽ അവരെ നിങ്ങൾ പറഞ്ഞുമനസിലാക്കണം. അനുസരിച്ചില്ലെങ്കിൽ അത്താഴം വിളമ്പില്ലെന്ന് ഭർത്താക്കന്മാരോട് പറയാൻ ഭാര്യമാർ തയ്യാറകണം.
കുടുംബാംഗങ്ങളെല്ലാവരും ആംആദ്മി പാർട്ടിയെയും തന്നെയും പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കെജ്രിവാൾ എന്ന സഹോദരൻ മാത്രമേ കൂടെ നിൽക്കൂവെന്ന് ബിജെപിയെ അനുകൂലിക്കുന്ന ഓരോ സ്ത്രീകളോടും നിങ്ങൾ പറഞ്ഞുകൊടുക്കണം.
അവരോട് പറയണം, ഞാനാണ് അവർക്ക് വൈദ്യുതി സൗജന്യമായി നൽകിയതെന്ന്.. ബസ് ടിക്കറ്റുകൾ ഫ്രീയായി നൽകിയതെന്ന്.. ഇപ്പോൾ പ്രതിമാസം 1,000 രൂപ എല്ലാ വനിതകൾക്കും നൽകുകയാണ്. ബിജെപി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് വനിതകൾ വോട്ട് ചെയ്യേണ്ടത് ബിജെപിക്കല്ല, കെജ്രിവാളിനാണ്.- ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീശാക്തീകരണം എന്ന പേരിൽ തട്ടിപ്പാണ് നടക്കുന്നത്. ചില വനിതാ നേതാക്കളെ ഏതെങ്കിലും ഒരു പോസ്റ്റിൽ കൊണ്ടിരുത്തും. എന്നിട്ട് ശാക്തീകരണമെന്ന് പറയും. ഇതൊന്നുമല്ല സ്ത്രീ ശാക്തീകരണം. എഎപി സർക്കാരാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം നടപ്പിലാക്കിയത്. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയിലൂടെ ആയിരം രൂപ വനിതകൾക്ക് നൽകുന്നു. പണമുണ്ടെങ്കിലേ ശാക്തീകരണം നടക്കൂ. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രോഗ്രാമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു.