മനാമ: സ്വർണം കവർച്ച ചെയ്യാനെത്തിയ മോഷ്ടാക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ വയോധികൻ നാട്ടിലേക്ക് മടങ്ങി. ഗുജറാത്ത് സ്വദേശിയായ ഹർകിഷൻ ദാസ് സുന്ദർജി (73) ആണ് നാട്ടിലേക്ക് മടങ്ങിയത്. ഹർകിഷൻ ദാസിന്റെ സ്വന്തം കടയിൽ വച്ച് 2022 ഒക്ടോബർ 24-നായിരുന്നു സംഭവം. മോഷ്ടാക്കളുടെ ആക്രമണത്തിൽ വയോധികന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്.
അതിഗുരുതരമായി പരിക്കേറ്റ സുന്ദർജിയെ സൽമാനിയ ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ക്രമേണ ആരോഗ്യസ്ഥിതി മോശമായി. കഴിഞ്ഞ വർഷം അവസാനത്തോടെ ഇദ്ദേഹത്തെ ജിദ്ദഫ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനിലയിൽ പുരോഗതി സംഭവിക്കാതിരുന്നതിനാൽ 2024- ജനുവരി 31-ന് സൽമാനിയ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാതെ തുടരുന്ന സുന്ദർജിയെ ദിവസങ്ങൾക്ക് മുമ്പ് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് സന്ദർശിച്ചിരുന്നു. ആശുപത്രി അധികൃതരും സുന്ദർജിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് അറിയിച്ചു. സഹായിക്കാൻ ബന്ധുക്കൾ ഇല്ലാത്ത അവസ്ഥയിലാണെന്നും സുധീർ തിരുനിലത്തിനെ അധികൃതർ അറിയിച്ചിരുന്നു.
അർബുദ ബാധിതയായിരുന്ന സുന്ദർജിയുടെ ഭാര്യ കുറച്ച് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ബഹ്റൈനിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ മകനും കുടുംബവും സുന്ദർജിയെ ഇനിയുള്ള കാലം ചികിത്സിക്കാനും തയ്യാറല്ലെന്ന് അറിയിച്ചതായി സുധീർ തിരുനിലത്തിനോട് അധികൃതർ ധരിപ്പിച്ചു. തുടർന്ന് ബഹ്റൈൻ അധികാരികളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മുൻ ബിസിനസ് പങ്കാളിയെ കണ്ടെത്തുകയും അദ്ദേഹത്തിൽ നിന്നും സുന്ദർജിയുടെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തു.
തുടർന്ന്, ദുബായിലുള്ള സുന്ദർജിയുടെ ഇളയ സഹോദരിയും കുടുംബവുമായി ബന്ധപ്പെട്ടു. ഗുജറാത്ത് സ്വദേശിയും പ്രവാസി ലീഗൽ സെൽ ഗവണിംഗ് കൗൺസിൽ അംഗവുമായ ജെയ്ഷയും പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അംഗം ശ്രീധരൻ പിള്ളയും സഹോദരിയുമായി സംസാരിച്ചു. സുന്ദർജിയുടെ ആരോഗ്യസ്ഥിതി അവരെ അറിയിച്ചു. അവർ ഏറ്റെടുക്കാൻ തയ്യാറായതോടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
സുന്ദർജിയുടെ പാസ്പോർട്ട് കൈവശമില്ലാത്തിനാൽ, ഇന്ത്യൻ എംബസിയുടെയും എമിഗ്രേഷൻ അതോറിറ്റീസിന്റെയും സഹായത്തോടെ പിഴ ഒടുക്കുകയും ഔട്ട് പാസ്സ് ലഭിക്കുകയും ചെയ്തു. ഇന്ത്യയിൽ അദ്ദേഹത്തെ സംരക്ഷിക്കാൻ മറ്റു കുടുംബാംഗങ്ങൾ ആരും തന്നെ ഇല്ലാത്തതിനാൽ സുന്ദർജിയുടെ സഹോദരി ഗുജറാത്തിലെ സ്വജൻ ആശ്രമത്തിന് കീഴിലുള്ള വൃദ്ധ സദനത്തിൽ താമസം ഏർപ്പാടാക്കിയിട്ടുണ്ട്. അഹമ്മദാബാദ് എയർപോർട്ടിൽ സുന്ദർജിയുടെ സഹോദരിയും മകനും അദ്ദേഹത്തെ ഗുജറാത്തിലേക്ക് കൊണ്ടു പോകാനെത്തും. ഇന്ത്യൻ എംബസിക്കും യാത്രാ ചിലവുകൾ വഹിച്ച പ്രകാശ് ദേവ്ജി, മറ്റു സാമൂഹിക പ്രവർത്തകർ എന്നിവർക്കും സുന്ദർ ജി നന്ദി അറിയിച്ചു.