കൊല്ലം: പൗരത്വ ഭേദഗതിയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഎമ്മും കോൺഗ്രസും പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടമാക്കുന്നില്ല. അയൽ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിന് സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം. ഇത് ഇന്ത്യൻ പൗരന്മാരെ യാതൊരു തരത്തിലും ബാധിക്കുന്നതല്ല. മറ്റ് രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെത്തിയ വ്യത്യസ്ത മതവിഭാഗങ്ങളിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നിയമം. ഇത് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിരുന്നു. അതാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്.
അയൽ രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾ പീഡിപ്പിക്കപെടട്ടെ എന്നാണോ സിഎഎയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ ചിന്തിക്കുന്നത്. എത്രയോ ക്ഷേത്രങ്ങൾ അഫ്ഗാനിസ്ഥാനിലും പാകിസ്താനിനലും തകർക്കപ്പെടുന്നു. ഇവിടങ്ങളിൽ താമസിക്കുന്ന ന്യൂനപക്ഷ സമുദായത്തിലെ ജനങ്ങൾ അവിടെ കിടന്ന് അനുഭവിച്ചോട്ടെ എന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്.
ഇത് മുസ്ലീം സമുദായത്തിന്റെ പ്രശ്നമല്ല. ഹിന്ദു-ക്രൈസ്തവ സമുദായങ്ങൾക്ക് പൗരത്വം നൽകുന്ന നിയമം എങ്ങനെ മുസ്ലീം സമുദായത്തെ ബാധിക്കും. ഈ നിയമത്തിന്റെ പേരിൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധനം തകർക്കാനും ഭിന്നിപ്പുണ്ടാക്കാനും തിരഞ്ഞെടുപ്പിൽ വോട്ട് നേടാനുമാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ഇത് കേരളത്തിലെ ജനസമൂഹം തിരിച്ചറിയണം. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ പീഡനം നേരിടം എന്നാണോ എംവി ഗോവിന്ദനും വിഡി സതീശനും പറയുന്നത്’- വി മുരളീധരൻ പറഞ്ഞു.