സിനിമാ പ്രേക്ഷകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസിയുടെ ആടുജീവിതം. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിൽ പ്രേക്ഷകർ ഏറ്റവും അധികം ശ്രദ്ധിച്ചൊരു ഭാഗമാണ് ഒട്ടകത്തിന്റെ കണ്ണിലൂടെ നജീബിനെ കാണുന്നത്. ആ ഷോട്ട് ചിത്രീകരിക്കാനുള്ള സാഹചര്യം പറയുകയാണ് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ട്രെയിലറിൽ എല്ലാ ആളുകളും ഏറ്റവും കൂടുതൽ എടുത്ത പറഞ്ഞ ഭാഗമാണ് ഒരു ഒട്ടകത്തിന്റെ കണ്ണിന്റെ ഷോട്ട്. ഞാൻ മൃഗങ്ങളോട് യാത്ര പറയുന്ന ഒരു സീനായിരുന്നു അത്. ഞാൻ ഒട്ടകങ്ങൾക്ക് ഭക്ഷണം കൊടുത്തിട്ട് പോകുന്നതാണ് സീൻ. കുറെ ദിവസം ഒട്ടകങ്ങളോടൊപ്പം ഷൂട്ടൊക്കെ കഴിഞ്ഞപ്പോൾ നമ്മളോട് നല്ല അടുപ്പം തോന്നിയ ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനെയാണ് ഈ ഷോട്ടിന് നിർത്തിയിരിക്കുന്നത്. ഒട്ടകത്തിന് ഭക്ഷണം ഇട്ടുകൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റു നിന്ന് എന്നെയൊന്ന് നോക്കി. അതുകണ്ട് ബ്ലെസിച്ചേട്ടൻ പറഞ്ഞു അതുകൊള്ളാം, ഇനി നമുക്ക് ഒട്ടകത്തിന്റെ പ്രതികരണം ഒന്നെടുക്കാമെന്ന്.
ഒരു ദിവസം വൈകിട്ട് നാലരമണിക്കാണ് എന്റെ ഷോട്ട് എടുത്തത്. അതുകൊണ്ട്, അതേസമയത്ത് തന്നെ ഒട്ടകത്തിന്റെ ഷോട്ടും എടുക്കണം. എത്രയോ ദിവസങ്ങൾ മൂന്നരയാവുമ്പോൾ ഷൂട്ട് നിർത്തിയശേഷം ക്യാമറയുമായി ഒട്ടകത്തിന്റെ മുന്നിൽച്ചെന്ന് നിൽക്കും. എട്ട് ദിവസത്തോളം എടുത്തിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ റിഫ്ലക്ഷൻ ഷോട്ട് കിട്ടിയത്. അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു എന്നത് എനിക്ക് വലിയൊരു ഭാഗ്യവും അഭിമാനവുമുള്ള കാര്യമായി തോന്നുകയാണ്.’- പൃഥ്വിരാജ് പറഞ്ഞു.