ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതി ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചേക്കും. എന്നാൽ, റിപ്പോർട്ട് സമർപ്പിക്കുന്നതിനെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയുടെ അവസാനത്തെ അഞ്ച് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താൻ സമിതി ശുപാർശ ചെയ്യുമെന്നാണ് സൂചന.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഠനം നടത്തിയ 22-ാം നിയമ കമ്മീഷനും 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ഒരേസമയം വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിച്ചിരുന്നു. ഉന്നതതല സമിതിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിച്ച നിയമ കമ്മീഷൻ, ഉടൻ തന്നെ നിയമ മന്ത്രാലയത്തിന് മുന്നിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചത്. ലോക്സഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഒരൊറ്റ വോട്ടർ പട്ടികയിലും നിർദ്ദിഷ്ട റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ. സിംഗ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവരാണ് ഉന്നതതല സമിതിയിലുള്ളത്. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് സമിതിയിലെ പ്രത്യേക ക്ഷണിതാവ്.















