ചെന്നൈ: വാട്സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിന് തംസപ്പ് ഇമോജി ഇടുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം തംസ്പ്പ് ഇമോജിയെ ശരിയെന്ന അർത്ഥത്തിൽ കണ്ടാൽമതിയെന്നും കോടതി വ്യക്തമാക്കി.
മോലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടുവെന്ന വാട്സ്ആപ്പ് സന്ദേശത്തോട് തംസപ്പിട്ട് പ്രതികരിച്ചതിന് ജോലിയിൽ നിന്ന് നീക്കിയ ആർപിഎഫ് കോൺസ്റ്റബളിനെ തിരിച്ചെടുക്കാനുള്ള ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചായിരുന്നു ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. തംസപ്പ് ഇമോജി കൊണ്ട് മരണത്തെ ആഘോഷിക്കുന്നുവെന്ന് കണക്കാനാകില്ല. സന്ദേശം ആ വ്യക്തി കണ്ടുവെന്നതിനുള്ള തെളിവ് മാത്രമാണിതെന്നും ജസ്റ്റിസുമാരായ ഡി.കൃഷ്ണകുമാർ, ആർ. വിജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
2018-ൽ മേഘാലയയിൽ ആർപിഎഫിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വിവരം ഗ്രൂപ്പിൽ വന്നപ്പോൾ തംസപ്പിട്ട് പ്രതികരിച്ച കോൺസ്റ്റബിൾ നരേന്ദ്ര ചൗഹാനെ ജോലിയിൽ നിന്ന് നീക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.