ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെത്തുന്ന അഭയാർത്ഥികളും സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ബംഗാൾ മുഖ്യമന്ത്രി മമതയ്‌ക്ക് ഇതുവരെ അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
” ബംഗ്ലാദേശിൽ നിന്ന് വരുന്ന അഭയാർത്ഥികളായി എത്തുന്ന ഹിന്ദുക്കളെ അവഗണിക്കാനാകില്ല. രാജ്യസുരക്ഷയുടെ സുപ്രധാന വിഷയത്തിൽ മമതയും തൃണമൂലും രാഷ്‌ട്രീയം കലർത്തുകയാണ്. വോട്ട് ബാങ്കിനായി ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം. ജനങ്ങൾ ഒരിക്കലും നിങ്ങളോടൊപ്പം നിൽക്കില്ല. 2014 മുതൽ നമ്മുടെ രാജ്യത്തെത്തിയവർക്ക് പൗരത്വം ലഭിക്കും.
അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ട് ഇവിടെയെത്തിയവരോട് പ്രതിപക്ഷ കക്ഷികൾക്ക് യാതൊരു സഹതാപവുമില്ല. ലക്ഷക്കണക്കിന് വിലമതിക്കുന്ന സ്വത്തുക്കൾ പോലും ഉപേക്ഷിച്ചാണ് അഭയാർത്ഥികൾ ഇവിടെയെത്തിയത്. അവർക്ക് ഇവിടെ ജോലിയും വിദ്യാഭ്യാസവും ലഭിക്കുന്നില്ല.
ബംഗാളിൽ ബിജെപി അധികാരത്തിൽ വരും. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുന്ന ദിവസം വിദൂരമല്ല. ഇത്രയും സുപ്രധാനമായ ദേശീയ സുരക്ഷാ പ്രശ്‌നത്തിൽ മമത പ്രീണന രാഷ്‌ട്രീയം നടത്തുന്നു. തെറ്റായ വിവരങ്ങളാണ് അവർ ജനങ്ങൾക്ക് നൽകുന്നത്.
സിഎഎയെക്കുറിച്ച് വിവിധ വേദികളിൽ സംസാരിച്ചിട്ടുണ്ട്. ഒരാളുടെ പൗരത്വം നഷ്ടമാക്കുന്നതല്ല ഈ നിയമം. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകാനാണ്
സിഎഎ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.