തിരുവനന്തപുരം: ഒരു ഉപാധിയും ഇല്ലാതെയാണ് ബിജെപിയിൽ എത്തിയതെന്നും കുറച്ച് നാളായി ചിന്തിക്കുന്ന കാര്യമാണിതെന്നും സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും കോൺഗ്രസ് നേതാവുമായിരുന്ന പദ്മിനി തോമസ്. പ്രവർത്തക എന്ന നിലയിലാണ് ബിജെപിയിലെത്തിയത്. ആലോചിച്ചെടുത്ത തീരുമാനമാണ്. മനസ് കൊണ്ട് ഒരു വർഷം മുമ്പ് തന്നെ ഞാൻ ബിജെപി പ്രവർത്തകയായെന്നും പദ്മിനി തോമസ് പറഞ്ഞു.
‘സ്ഥാനമാനങ്ങളൊന്നും മോഹിച്ചല്ല ബിജെപിയിൽ വന്നിരിക്കുന്നത്. ഒരു സ്ഥാനമാനത്തിന്റെയും പുറകെ പോയിട്ടുമില്ല. മോദിയുടെ പ്രവർത്തനങ്ങൾ നമ്മുക്കറിയാം. കായിക താരങ്ങൾ മെഡലുകളുമായി വന്നത് എങ്ങനെയാണ്. അത്രയും പ്രോത്സാഹനം പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്നു. കായിക രംഗത്തെ വലിയ വളർച്ചയ്ക്ക് കാരണം മോദി സർക്കാരാണ്.
കേരളത്തിലെ സ്പോർട്സ് താരങ്ങൾ തല മൊട്ടയടിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നു. ആരാണ് തിരിഞ്ഞ് നോക്കുന്നത്. സ്പോർട്സ് കൗൺസിലിന് ശമ്പളം കിട്ടുന്നില്ല. അതൊക്കെ മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. മോദി ഗവൺമെന്റ് എന്തെക്കെ ചെയ്യുന്നു. വനിതകൾക്ക് സംവരണം ഉറപ്പാക്കുന്നു. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നു. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വലിയ സ്ഥാനം കരസ്ഥമാക്കി. ജാവിലിൻ ത്രോയിൽ നീരജ് ചോപ്ര ഗോൾഡ് മെഡൽ നേടിയപ്പോൾ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും ഒരു കായിക താരത്തിന്റെ അടുത്തിരിക്കുകയോ നേരിട്ട് ആശംസ അറിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതുചെയ്തു.
ഈ പ്രസ്ഥാനത്തിനൊപ്പം നന്നായി പ്രവർത്തിച്ച് പോകണമെന്നാണ് എന്റെ ആഗ്രഹം. പാവപ്പെട്ട ജനങ്ങളെ വളർത്തിയെടുക്കാൻ പ്രധാനമന്ത്രി അക്ഷീണം പ്രവർത്തിക്കുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി, വൈദ്യുതി നൽകി. അവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രവർത്തിക്കുന്നു. ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം’ -പദ്മിനി തോമസ് പറഞ്ഞു.