കാൺപൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ പ്രശംസിച്ച് സൂഫി സംഘടനകൾ. മുസ്ലീങ്ങളെ നാടുകടത്താനാണ് പൗരത്വ നിയമം എന്ന തരത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചരണങ്ങൾ നടത്തുമ്പോഴാണ് നിയമത്തിൽ നിലപാട് വ്യക്തമാക്കി സൂഫി സംഘടനകൾ രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യൻ മുസ്ലീങ്ങളുമായി ഈ നിയമത്തിന് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും ഭാരതത്തിലെ മുസ്ലീങ്ങളെ നിയമം ബാധിക്കുന്നില്ലെന്നും സൂഫി കൻഖ ദേശീയ പ്രസിഡൻ്റ് സൂഫി മുഹമ്മദ് ഹസൻ മജീദി അടക്കമുള്ള സൂഫി വര്യന്മാർ പ്രതികരിച്ചു.
“സിഎഎയ്‌ക്ക് ഇന്ത്യൻ പൗരന്മാരുമായി ഒരു ബന്ധവുമില്ല. അതുപോലെ തന്നെ, ഇന്ത്യൻ മുസ്ലീങ്ങളുമായും ഈ നിമയത്തിന് ബന്ധമില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ അതിക്രമങ്ങൾ നേരിടുന്ന ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ, പാഴ്സികൾ എന്നിവർക്ക് ഭാരതത്തിൽ അഭയം നൽകുന്നതാണ് സിഎഎ. ഇന്ത്യയിൽ വന്ന് അഭയാർത്ഥികളായി ജീവിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകും. മുസ്ലീങ്ങളുടെ പൗരത്വം സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. മുസ്ലീങ്ങളുടെ പേര് പറഞ്ഞ് അവർ വിഭജനത്തിന്റെ അജണ്ട മുന്നോട്ട് വയ്‌ക്കുന്നു”- മുഹമ്മദ് ഹസൻ മജീദി പറഞ്ഞു.
#WATCH | Kanpur, UP: National President of Sufi Kanqah Sufi Mohammad Hasan Majidi says, “This CAA has nothing to do with Indian citizens, similarly, it has nothing to do with Indian Muslims. This is for Hindus, Christians, Sikhs, Jain, Buddhists, and Parsi, who faced atrocities… pic.twitter.com/Fl4ulStxKb
— ANI (@ANI) March 14, 2024
പൗരത്വം എടുത്തുകളയുന്ന നിയമമല്ല സിഎഎ എന്ന് ഹസ്രത്ത് ബാബ താജുദ്ദീൻ ട്രസ്റ്റ് ചെയർമാൻ പ്യാരെ ഖാനും പ്രതികരിച്ചു.”സിഎഎ വളരെ നല്ല നിയമമാണ്, ഇത് ആളുകൾക്ക് പൗരത്വം നൽകുന്ന ഒരു നിയമമാണ്. ആരുടെയും പൗരത്വം എടുത്തുകളയുന്ന ഒന്നല്ല. ഇപ്പോൾ നടക്കുന്നതിന് സമാനമായ ഒരു തെറ്റിദ്ധാരണ ഇതിന് മുമ്പ് ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോഴും ചിലർ പ്രചരിപ്പിച്ചിരുന്നു. ഞാൻ കശ്മീരിൽ പോയപ്പോൾ അവിടെയുള്ള മുസ്ലീങ്ങളോട് സംസാരിച്ചു. ഇന്ന് കശ്മീരിന്റെ വികസനം കാണുക. ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷമാണ് കശ്മീരിൽ വികസനം ഉണ്ടായത്”- പ്യാരെ ഖാൻ വ്യക്തമാക്കി.