വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ. രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലും മൊഴിയെടുക്കലിലുമാണ് കൂടുതൽ റാഗിംഗ് നടന്നതായി കണ്ടെത്തിയത്. ഇതേതുടർന്ന് നേരത്തെ നടന്ന സംഭവങ്ങളിലും കോളേജ് അധികൃതർ നടപടിയെടുത്തു. 2019ലും 2021ലും നടന്ന രണ്ട് സംഭവങ്ങളിലായി 13 വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
2019 ബാച്ചിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നാല് വിദ്യാർത്ഥികളെ ഇന്റേൺഷിപ്പിൽ നിന്ന് വിലക്കി. അഞ്ച് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും കോളേജ് റദ്ദാക്കിയിട്ടുണ്ട്. 2021 ബാച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ 2 പേരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് പേരുടെ സ്‌കോളർഷിപ്പ് റദ്ദാക്കുകയും ചെയ്തു. ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. വിവരങ്ങൾ തുടരന്വേഷണത്തിനായി പോലീസിന് കൈമാറും.
കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്‌റൂമിൽ തൂങ്ങി മരിച്ചത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് 16-നും 17-നും കോളേജിൽ വച്ച് സിദ്ധാർഥിന് മർദ്ദനവും പരസ്യവിചാരണയും നേരിടേണ്ടിവന്നുവെന്നാണ് ആരോപണം. കനത്ത പ്രതിഷേധവും സർക്കാരിനെതിരെ ജനരോഷവും ഉയർന്നതോടെ സിദ്ധാർത്ഥിന്റെ മരണം സർക്കാർ സിബിഐക്ക് വിട്ടു.