തിരുവനനന്തപുരം: പാറശാലയിൽ റോഡരികിൽ രക്തം വാർന്ന് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് സ്വദേശിയായ ഷമീർ, ചെങ്കവിള സ്വദേശിയായ ജനീഫാ ആൽബർട്ട് എന്നിവരാണ് പിടിയിലായത്. തമിഴ്നാട് കൊല്ലങ്കോട് സ്വദേശിയായ മുഹമ്മദ് അസീമിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്.
ഇന്നലെയായിരുന്നു അസീമിനെ രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമായിരുന്നുവെന്ന് വരുത്തി തീർക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. അസീമുമായി ജനീഫയ്ക്ക് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഷമീറും ജനീഫയും തമ്മിൽ വാക്കുത്തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്നും അസീമും ജനീഫയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോയതിന്റെ പ്രകോപനമാണ് യുവാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് ഷമീർ പോലീസിനോട് പറഞ്ഞു.
തടി ഉപയോഗിച്ച് അസീമിന്റെ തലയ്ക്കടിച്ച ശേഷം ഇയാളെ ദമ്പതികൾ റോഡരികിൽ ഉപേക്ഷിച്ചു. തുടർന്ന് അപകട മരണമാണന്ന് കാണിക്കാൻ ആംബുലൻസ് വിളിച്ചു വരുത്തി ഇവർ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ അപകടം നടന്നതിന്റെ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ദമ്പതികളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.