ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വരുന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഡൽഹിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം.
ഏപ്രിൽ 19ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കും. ഏഴ് ഘട്ടങ്ങളായാണ് പോളിംഗ് നടക്കുക. ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ജൂൺ നാലിന് ഫലപ്രഖ്യാപനമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രിൽ 26ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്, നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്, ആറാം ഘട്ടം മെയ് 25ന്, ഏഴാം ഘട്ടം ജൂൺ ഒന്നിന് എന്നിങ്ങനെയായിരിക്കും നടക്കുക.
26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. ആന്ധ്രാ പ്രദേശിലും ഒഡിഷയിലും മെയ് 13നും സിക്കിമിലും അരുണാചൽ പ്രദേശിലും ഏപ്രിൽ 19നും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.
വോട്ടിംഗ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.