തിരുവനന്തപുരം: കവിയും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർവ കഥ പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ബിപിഎൽ മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ആദ്യമായി കണക്ഷനെടുത്തത് ശ്രീകുമാരൻ തമ്പിയാണെന്ന് ബിപിഎൽ സ്ഥാപകൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശ്രീചിത്ര ഹോമിൽ നടന്ന ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് രണ്ടര പതിറ്റാണ്ട് മുമ്പത്തെ തന്റെ തമ്പി സാറുമായുള്ള ആ മൊബൈൽ ബന്ധത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ‘1997-ലാണ് ബിപിഎൽ കമ്പനിയ്‌ക്ക് തുടക്കമിട്ടത്. അന്ന് കേരളത്തിൽ നിന്ന് ആദ്യമായി കണക്ഷൻ എടുത്ത തമ്പി സാർ ഇപ്പോഴും അതേ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ലോകം അതിശയിപ്പിക്കുന്ന നടൻമാരെയും ഗായകരെയും കലാകാരൻമാരെയും അരങ്ങിലെത്തിച്ചതിൽ ശ്രീകുമാരൻ തമ്പിയുടെ പങ്ക് വലുതാണ്’-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശ്രീകുമാരൻ തമ്പിയെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീചിത്ര ഹോമിലെ ജീവനക്കാരുമായും അന്തേവാസികളുമായും സൗഹൃദം പങ്കുവച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.