ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം തുറന്നുപറഞ്ഞ് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ. ആരും നിയമം മനസിലാക്കുന്നില്ല. ഭരണഘടനയുടെ ധാർമ്മികതയ്‌ക്ക് യോജിച്ചതാണ് നിയമമെന്നും മതപരമായ പീഡനം മൂലം അയൽരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് വേഗത്തിൽ പൗരത്വം ലഭിക്കാൻ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് സാൽവെയുടെ പ്രതികരണം.
”വിമർശിക്കുന്നവർ പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യമോ പശ്ചാത്തലമോ മനസിലാക്കുന്നില്ല. ഭരണഘടനയുടെ ധാർമികതയ്‌ക്ക് യോജിച്ചതാണ് നിയമം. മതപരമായ പീഡനം മൂലം അയൽരാജ്യങ്ങളായ മൂന്ന് ഇസ്ലാമിക രാഷ്‌ട്രങ്ങളിൽ നിന്നും പലായനം ചെയ്യുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ വേഗത്തിൽ പൗരത്വം ലഭിക്കാൻ ഈ നിയമം സഹായിക്കും.
നിയമത്തിന്റെ സന്ദർഭം ആഭ്യന്തര മന്ത്രി തന്നെ വിശദീകരിച്ചിരുന്നു. 1947ന് മുമ്പുണ്ടായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ഇപ്പോഴത്തെ ബംഗ്ലാദേശും ഇതിന്റെ ഭാഗമായിരുന്നു. ഇതാണ് നിയമത്തിന് പിന്നിൽ. എന്റെ ഭാര്യ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വരുന്നത്. 1960കളിലും 70കളിലും അവർ അവിടെയാണ് വളർന്നത്. അത് ഒരു സ്വതന്ത്ര സമൂഹമാണെന്നാണ് അവർ പറഞ്ഞത്. ആദ്യം കുടുംബം, പിന്നെ സമൂഹം, പിന്നീട് മതം എന്നായിരുന്നു അവരുടെ ധാരണ. എന്നാൽ, ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ഇസ്ലാമിക രാഷ്‌ട്രമായി സ്വയം പ്രഖ്യാപിച്ചതോടെ പാകിസ്താനിൽ കാര്യങ്ങൾ ആകെ മാറി. ബംഗ്ലാദേശും ഇസ്ലാമിക് റിപ്പബ്ലിക് എന്നാണ് പറയുന്നത്. താലിബാൻ കാരണമുള്ള അഫ്ഗാനിസ്ഥാന്റെ ഗതികേട് നമുക്കെല്ലാം അറിയാം.
ഇത്തരമൊരു സാഹചര്യത്തിൽ, ഈ രാജ്യങ്ങളിലെ മുസ്ലീമല്ലാത്ത ജനസംഖ്യ എങ്ങനെയാണ് ക്രമാതീതമായി കുറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യൻ വംശജരായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതതിയായ പാഴ്സി, സിഖ്, ക്രിസ്ത്യൻ, ഹിന്ദു എന്നീ ജനവിഭാങ്ങളെ ഈ ഇസ്ലാമിക രാജ്യങ്ങളിൽ സ്വന്തം മതം സ്വതന്ത്രമായി ആചരിക്കാൻ അനുവദിക്കാത്തതിനാൽ ഇന്ത്യയിലെത്താം എന്ന് പറഞ്ഞു. അതിനാൽ തന്നെ അവർക്ക് വേഗത്തിൽ പൗരത്വം നൽകുമെന്നും അവരെ ഇന്ത്യൻ സമൂഹത്തിൽ ഉൾപ്പെടുത്തുമെന്നും പറയുന്നത് ഭരണഘടനാ ധാർമ്മികതയെ ബാധിക്കുമെന്ന് ഞാൻ കാണുന്നില്ല”.- ഹരീഷ് സാൽവെ പറഞ്ഞു.