വംശ ശേഖര പാണ്ഡ്യൻ എന്ന് പ്രകീർത്തിതനായ പാണ്ഡ്യരാജാവിനോട് യുദ്ധം ചെയ്യാൻ എത്തിയ ചോള രാജാവിനെയും സഹായികളെയും സുന്ദരേശ്വര ഭഗവാൻ പരാജയപ്പെടുത്തിയ ലീലയാണ് ഇത്. വംശ ശേഖര പാണ്ഡ്യൻ നല്ല രീതിയിൽ രാജ്യം പരിപാലിച്ചു കൊണ്ടിരുന്നപ്പോൾ വിക്രമ ചോള രാജാവും ഏതാനും മറ്റു ചില രാജാക്കന്മാരും അദ്ദേഹത്തിനോട് യുദ്ധം ചെയ്യാൻ തയ്യാറായി. എല്ലാവരും കാവേരി നദീതീരത്ത് കൂടാരമടിച്ച് യുദ്ധം ചെയ്യുവാനുള്ള അവസരം കാത്തിരുന്നു. അവരോടൊപ്പം ഉണ്ടായിരുന്ന ഭടന്മാർ മധുരാപുരിയിൽ പ്രവേശിച്ചു. പശുക്കളെ മോഷ്ടിച്ചും സസ്യാദികളെ നശിപ്പിച്ചും അവർ പാണ്ഡ്യരാജ്യത്തിൽ വസിക്കുന്നവരെ പീഡിപ്പിച്ചു. അപ്പോൾ വംശ ശേഖര രാജാവ് മന്ത്രിമാരുമായി കൂടിയാലോചന നടത്തി അവരോട് രാജാവ് ഇപ്രകാരം പറഞ്ഞു..
“ചോള രാജാവ് മറ്റു രാജാക്കന്മാരോട് കൂടി നമ്മുടെ രാജ്യം ആക്രമിക്കുവാനും യുദ്ധം ചെയ്യുവാനുമുള്ള സന്നാഹങ്ങൾ നടത്തുന്നു. നമുക്ക് സൈന്യ ബലം കുറവാണ് ഭക്തവത്സലനായ സുന്ദരേശ്വരഭഗവാൻ മാത്രമാണ് നമ്മുടെ ആശ്രയം. ഭഗവാന്റെ അനുഗ്രഹവും സഹായവും ഉണ്ടെങ്കിൽ നമുക്ക് അവരെ യുദ്ധത്തിൽ ജയിക്കാം.”
മന്ത്രിമാർ രാജാവിന്റെ അഭിപ്രായത്തോട് അനുകൂലിച്ചു. ഇഷ്ടങ്ങൾ പ്രദാനം ചെയ്യുന്ന അട്ടാല – സുന്ദരേശ്വര സന്നിധിയിൽ ചെന്ന് രാജാവ് ഇങ്ങനെ പ്രാർത്ഥിച്ചു.
“അട്ടാല വീര, മഹാദേവ, ശങ്കര സർവ്വ ലോകങ്ങൾക്കും ഈശ്വരനായ മഹേശ്വരാ.! അങ്ങ് തന്നെയാണ് മാതാവും, പിതാവും. അങ്ങ് തന്നെയാണ് ഗുരു, അന്നുതന്നെയാണ് മിത്രവും, അങ്ങാണ് എന്റെ ധനം. അങ്ങ് തന്നെയാണ് എന്റെ രക്ഷിതാവ്. സർവ്വവും അങ്ങ് തന്നെയാണ്. ചോള രാജാവും മറ്റു രാജാക്കന്മാരും യുദ്ധത്തിനായി വരുന്നുണ്ട്. അവരെ ജയിക്കുവാനുള്ള ശക്തി എനിക്കില്ല. ജീവിക്കുന്ന സർവ്വ ജനങ്ങളും അങ്ങയുടെതല്ലേ..!!
സോമസുന്ദരേശ, ഞാൻ അങ്ങയുടെ ദാസനാണ്. അങ്ങയുടെ പാദപത്മങ്ങളാണ് അടിയന്റെ ആശ്രയം.”
ഇത്രയും പ്രാർത്ഥിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളോടു കൂടി രാജാവ് ഭൂമിയിൽ കിടന്നു. അപ്പോൾ അദ്ദേഹം ഒരു അശരീരി കേട്ടു.
“രാജാവേ ഒട്ടും തന്നെ പേടിക്കേണ്ട ശത്രുക്കളോട് യുദ്ധം ചെയ്തു കൊള്ളുക. എന്റെ സഹായം കൊണ്ട് യുദ്ധത്തിൽ വിജയം കൈവരിക്കാൻ കഴിയുമെന്നതിൽ ഒട്ടും തന്നെ സംശയം വേണ്ട.”
ഈ തിരു മൊഴികൾ കേട്ടപ്പോൾ രാജാവ് ഭക്തിപൂർവ്വം സാഷ്ടാംഗം പ്രണമിച്ചു തൊഴു കൈകളോടുകൂടി നിന്നു.
രാജാവ് സൈന്യസമേതം യുദ്ധത്തിന് പുറപ്പെട്ടു. ശരീരം മുഴുവൻ ഭസ്മലേപനം ചെയ്തും അമ്പും വില്ലും ധരിച്ചും ഭഗവാനെ പ്രദിക്ഷണം ചെയ്തതിനുശേഷം നടന്നു നീങ്ങി. ചാരന്മാർ മുഖേന ഈ വൃത്താന്തം അറിഞ്ഞ ചോള രാജാവ് സൈന്യങ്ങളോടും മറ്റു രാജാക്കന്മാരോടും ഒപ്പം യുദ്ധം ആരംഭിച്ചു. ഇരുഭാഗത്തുമുള്ള സൈന്യങ്ങളുടെ ശരങ്ങളാൽ ആകാശം മറക്കപ്പെട്ടു. തുല്യരായ ഇവർ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോള രാജാവും മറ്റു രാജാക്കന്മാരും പാണ്ഡ്യ രാജാവിനോട് യുദ്ധം ചെയ്തു പരസ്പരം വീരവാദവും ദുർഭാഷണവും നടത്തി കൊണ്ടാണ് അവർ യുദ്ധം ചെയ്തത്..
അതിഘോരമായ യുദ്ധത്താൽ സൂര്യൻ പോലും അദൃശ്യനായി. വീരന്മാർക്ക് ജീവിക്കുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു. ഭീരുക്കൾ ഭയന്ന് ഓടി ഒളിച്ചു. സമുദ്രം കലങ്ങിമറിയുകയും പർവ്വതം പിഴുത് മാറ്റപ്പെടുകയും ചെയ്തു. ചോള സൈന്യങ്ങൾ പാണ്ഡ്യ സൈന്യങ്ങളെ കൂർത്ത അമ്പുകൾ അയച്ച് പീഡിപ്പിച്ചു. അപ്പോൾ അട്ടാലമണ്ഡപത്തിൽ വസിക്കുന്ന സുന്ദരേശ ഭഗവാൻ പാണ്ഡ്യ സൈന്യത്തിൽ നിന്ന് ആവിർഭവിച്ചു. മഹാദേവൻ സ്വന്തം നാമം അടയാളപ്പെടുത്തിയിട്ടുള്ള അസ്ത്രങ്ങൾ ചോള സൈന്യത്തിലേക്ക് വർഷിച്ചു. അമ്പുകൾ ഏറ്റ ചോള സൈന്യം പകുതിയും മരിച്ചുവീണു. അപ്പോൾ ബുദ്ധിമാനായ ചോള രാജാവ് ഒരു അമ്പെടുത്ത് നോക്കി. അതിൽ ശങ്കര ഭഗവാന്റെ നാമം കണ്ടപ്പോൾ പരിഭ്രമത്തോടുകൂടി ഇങ്ങനെ വിചാരിച്ചു.
“ഭക്തവത്സലനായ ശങ്കര ഭഗവാനെ മുൻനിർത്തി കൊണ്ടാണ് പാണ്ഡ്യ രാജാവ് യുദ്ധത്തിന് വന്നിട്ടുള്ളത്. സുന്ദരേശ്വര ഭഗവാന്റെ അനുഗ്രഹം ഉള്ള അദ്ദേഹത്തിനോട് എതിർക്കുവാൻ എനിക്ക് സാധിക്കുകയില്ല. പണ്ട് ഒരു ഭക്തനെ രക്ഷിക്കുവാൻ ഭഗവാൻ വിറക് ചുമന്നതായി കേട്ടിട്ടുണ്ട്.
തന്നെ ഭജിക്കുന്നവരെ സഹായിക്കുവാൻ ഭഗവാൻ എന്തും ചെയ്യും. ഈശ്വര സഹായം ഉള്ള പാണ്ഡ്യ നെ എതിർത്താൽ തീർച്ചയായും നാശം ഉണ്ടാകും..”
ഈ വിചാരങ്ങൾ സഹായത്തിനായി എത്തിയ എല്ലാവരോടും ചോളരാജാവ് പറഞ്ഞു. യുദ്ധം നിർത്താനും അവിടെ നിന്ന് പോകുവാനും തീരുമാനിച്ചു. എന്നാൽ മറ്റുള്ളവർ ചോള രാജാവിനെ നിന്ദിക്കുകയും ഭഗവാന്റെ മാഹാത്മ്യം അറിയാതെ യുദ്ധം ചെയ്യുവാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. അട്ടാല വീരനായ ശ്രീ പരമേശ്വരൻ യുദ്ധസന്നദ്ധനായി നിൽക്കുന്നത് കണ്ടപ്പോൾ പാണ്ഡ്യരാജാവ് യുദ്ധഭൂമിയിൽ ഒരിടത്ത് നിർഭയനായി നിന്നു.
അപ്പോൾ ഭഗവാൻ സ്വന്തം നാമം രേഖപ്പെടുത്തിയ അസ്ത്രം എതിർക്കുവാൻ വന്ന രാജാക്കന്മാരുടെ നേരെ പ്രയോഗിച്ചു. ഒരമ്പ് മാത്രമാണ് അയച്ചതെങ്കിലും അത് അനേകമായി ഭവിച്ച് യുദ്ധം ചെയ്യുന്ന രാജാക്കന്മാരുടെ മാറിടത്തിൽ തറക്കുകയും എല്ലാവരും മരിച്ചു വീഴുകയും ചെയ്തു.
ഇത് കണ്ടപ്പോൾ ചോള രാജാവും ശേഷിച്ച ഏതാനും രാജാക്കന്മാരും ദീർഘ വിശ്വാസത്തോടുകൂടി തിരിഞ്ഞു നോക്കാതെ ഓടിപ്പോയി.
ഭക്തജനങ്ങൾക്ക് ഇഷ്ടം നൽകുന്ന വീരനായ മഹേശ്വരൻ നന്മയുള്ള പാണ്ഡ്യ രാജാവിന് വിജയവും തിന്മയുള്ള ചോള രാജാവിന് പരാജയവും നൽകിയതിനു ശേഷം പാണ്ഡ്യരാജാവിനെ പുഞ്ചിരിയോട് കൂടി കടാക്ഷിച്ചു. അതിനുശേഷം പെട്ടെന്ന് അപ്രത്യക്ഷനായി അനുഗ്രഹീതനായ പാണ്ഡ്യരാജാവ് ചതുരംഗ സൈന്യത്തോട് ഒപ്പം അട്ടാലവീരനായ ദേവനെ ദർശിച്ച് ഭക്തിപൂർവ്വം സ്തുതിച്ചു സന്തോഷസൂചകമായി പട്ടാമ്പരങ്ങളും ആഭരണങ്ങളും രത്നങ്ങളാൽ ജ്വലിക്കുന്ന ചാപ ശരങ്ങളും ഭഗവാന സമർപ്പിച്ചു. രാജാവിന് ജയം നേടിക്കൊടുത്ത ഭഗവാനെ മധുരാ നിവാസികളും.
സ്തുതിച്ചു.
ഈ ലീല ഭക്തിപൂർവ്വം ശ്രവിക്കുന്നവർക്ക് എല്ലാ മംഗളങ്ങളും ഉണ്ടാകും
അടുത്ത ഹാലാസ്യ മാഹാത്മ്യം 51 – സംഘഫലകാദാനം.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും.
https://janamtv.com/tag/halasya-mahatmyam/