ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം.എസ് ധോണിയെന്നാണ് മുൻതാരം സുനിൽ ഗവാസ്‌കർ ധ്രുവ് ജുറേൽ എന്ന യുവതാരത്തെ വിശേഷിപ്പിച്ചത്. ജുറേലിന്റെ ബാറ്റിംഗിലെയും ബൗളിംഗിലെയും പ്രകടനമായിരുന്നു ഈ പ്രശംസയ്‌ക്ക് കാരണം. എം.എസ് ധോണിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു പ്രതികരണം.
എംഎസ് ധോണി തന്റെ ആരാധനാപാത്രമാണ്. എന്റെ കരിയറിന്റെ തുടക്കം മുതലെ അദ്ദേഹവുമായി മികച്ച വ്യക്തി ബന്ധമാണ് ഞാൻ പുലർത്തുന്നത്. അടുത്ത എം.എസ് ധോണിയാണ് താനെന്നാണ് പലരും പറയുന്നത്. പക്ഷേ ധോണിയാകാൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ പോലെയാകാൻ ഞാൻ പരിശ്രമിക്കുന്നില്ല. ആർക്കും അദ്ദേഹത്തെ പോലെയാകാനും കഴിയില്ല. എനിക്ക് ധ്രുവ് ആകാനാണ് ആഗ്രഹം. കാരണം ലോക ക്രിക്കറ്റിൽ അദ്ദേഹം നേടിയത് മറ്റൊരാൾക്കും നേടാനാകുമെന്ന് ഞാൻ കരുതുന്നില്ല. – ജുറേൽ പറഞ്ഞു.
രാജ്യത്തിന് മൂന്ന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച ധോണിയോടാണ് ധ്രുവിനെ താരതമ്യം ചെയ്തത് എന്നത് ചില്ലറക്കാര്യമല്ല. അതും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സീനിയറായ മുൻ ക്രിക്കറ്റ് താരമാണ് ധ്രുവിനെ ധോണിയോട് ഉപമിച്ചത്. പിന്നീട് ആ ഉപമ ആരാധകരും ഏറ്റെടുക്കുകയായിരുന്നു.