കോഴിക്കോട്: പേരാമ്പ്ര സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാൻ കൊടും ക്രിമിനൽ. കേരളത്തെ തന്നെ ഞെട്ടിച്ച മുത്തേരി ബലാത്സംഗ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. 2020-ലാണ് സംഭവം. മോഷ്ടിച്ച ഓട്ടോയിൽ വയോധികയെ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. അറസ്റ്റിലായ ഇയാൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് കൂത്തുപറമ്പിൽ വച്ച് പിടിയിലായി. ഒന്നര വർഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് പേരാമ്പ്രയിലെ അനുവിന്റെ കൊല.
പട്ടാപ്പകൽ ജനവാസമേഖലയിൽ വച്ചാണ് അനുവിനെ മുജീബ് റഹ്മാൻ കൊല നടത്തിയത്. പ്രതി പത്ത് മിനിറ്റ് കൊണ്ട് കൃത്യം നടത്തി മുങ്ങി കളഞ്ഞെന്നാണ് പോലീസ് പറയുന്നത്. കൊല നടത്തിയ ദിവസം പ്രതി പ്രദേശത്ത് പല തവണ ബൈക്കിൽ കറങ്ങി. പ്രതി മുൻപ് സമാന കൊലകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
മട്ടന്നൂരിൽ നിന്നും പേരമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരികയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും ഇടവഴിയിലേക്ക് കയറുകയായിരുന്നു. ഇതിനിടയിലാണ് ദൃതിയിൽ വരുന്ന അനുവിനെ കാണുന്നത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും വേണ്ടി വന്നത് പത്ത് മിനിറ്റ് മാത്രമാണ്. തുടർന്ന് ഹെൽമറ്റ് ധരിച്ച് ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. ഒറ്റയ്‌ക്ക് കുറ്റകൃത്യം നടത്തി ശീലമുള്ളയാളാണ് മുജീബ് റഹ്മാൻ.