ഇസ്ലാമാബാദ്: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താന്റെ (ടിടിപി) കമാൻഡർ അബ്ദുള്ള ഷായെ വ്യോമാക്രണത്തിൽ വധിച്ചെന്ന പാകിസ്താന്റെ അവകാശവാദം തള്ളി ഭീകരസംഘടന. തങ്ങളുടെ കമാൻഡർ ജീവിച്ചിരിപ്പുണ്ടെന്നും പാകിസ്താനിലാണ് താമസിക്കുന്നതെന്നും ടിടിപി പ്രസ്താവന ഇറക്കി. പാകിസ്താൻ സ്വന്തം ആളുകളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ടിടിപി പറഞ്ഞു.
ഞായർ- തിങ്കൾ ദിവസങ്ങളിൽ രാത്രി അഫ്ഗാൻ അതിർത്തിയിൽ നടത്തിയ വ്യോമാക്രമണത്തിൽ പാക് താലിബാന്റെ (ടിടിപി) ഉന്നത കമാൻഡർ അബ്ദുള്ള ഷാ കൊല്ലപ്പെട്ടെന്നാണ് പാക് സേന അവകാശപ്പെട്ടത്. കൂടാതെ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പക്തിക, ഖോസ്റ്റ് പ്രവിശ്യകളിൽ നടത്തിയ വ്യോമാക്രണത്തിൽ വസീരിസ്ഥാനിലെ സൈനിക പോസ്റ്റിൽ ആക്രമണം നടത്തിയ 7 ഭീകരരെ വധിച്ചതായും പാകിസ്താൻ പരസ്യപ്രസ്താവന നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിൽ അഭയം പ്രാപിച്ച അഭയാർഥികളേയാണ് പാക് സേന വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ടിടിപി പറയുന്നു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും മരിച്ചതായും ഭീകരസംഘടന ആരോപിച്ചു. ടിടിപി അംഗങ്ങൾ അഫ്ഗാനിസ്ഥാനിൽ അല്ല,പാകിസ്താനിൽ താമസിച്ചാണ് പ്രവർത്തിക്കുന്നതെന്നും ടിടിപി വക്താവ് ആവർത്തിച്ചു.
ശനിയാഴ്ച പുലർച്ചെ മിർ അലി മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പാക് സൈനികർ ഉൾപ്പെടെ 7 സൈനികർ കൊല്ലപ്പെട്ടിരുന്നു. ആറംഗ ഭീകരസംഘമാണ് സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക പോസ്റ്റിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.