വയനാട്: എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സിദ്ധാർത്ഥിനെ മർദ്ദിച്ചത് കണ്ടുവെന്ന് മൊഴി നൽകിയ രണ്ട് വിദ്യാർത്ഥികളെയാണ് സസ്‌പെന്റ് ചെയ്തത്. അജിത് അരവിന്ദാക്ഷൻ, അമരേഷ് ബാലി എന്നീ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.
കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ജീവൻ അപകടത്തിലാണോയെന്ന് സംശയമുണ്ടെന്നും ജയപ്രകാശ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രധാന പ്രതികളായ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സിൻജോ ജോൺസൺ, അമീർ അക്ബറലി, സൗദ്, ആദിത്യൻ, കാശിനാഥൻ, ഡാനിഷ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.