ആലപ്പുഴ: കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റവന്യു, ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. പുറക്കാട് മുതൽ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്.
ഇന്നലെയായിരുന്നു ആശങ്ക പടർത്തി കടൽ ഉൾവലിഞ്ഞത്. രാവിലെ ആറര മുതലാണ് കടൽ ഉൾവലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കടൽ ഉൾവലിഞ്ഞതായി മനസിലായത്. പുലർച്ച മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളും പറയുന്നത്. ചാകര അവസരങ്ങളിലാണ് സാധാരണയായി കടൽ ഉൾവലിയുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നത്. നേരത്തെയും സമാന രീതിയിൽ കടൽ ഉൾവലിഞ്ഞിരുന്നു.
വർക്കലയിലും കടൽ ഉൾവലിഞ്ഞതായി റിപ്പോർട്ട്. ബീച്ചിലെ പ്രധാന ഭാഗത്ത് 25 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. വേനൽക്കാല വേലിയിറക്കം സമയത്ത് ഇത് സാധാരണമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ലൈഫ് ഗാർഡുകൾ പറയുന്നത്.