ന്യൂഡൽഹി: അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള മൗലികാവകാശമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. വിദേശികൾക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാൽ, രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. പ്രസ്തുത അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
അനധികൃതമായി എത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ കുടിയേറ്റക്കാരെ വിട്ടയയ്‌ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ടിബറ്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നതുപോലെ റോഹിംഗ്യകൾക്കും പദവി നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
അനധികൃതമായി എത്തിയ റോഹിംഗ്യൻ മുസ്ലിങ്ങൾ, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും കരസ്ഥമാക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയുടെ അഭയാർത്ഥി കാർഡുകൾ ഇന്ത്യ അംഗീകരിക്കുന്നില്ല. ചില റോഹിംഗ്യൻ മുസ്ലീങ്ങൾ പദവി നേടിയെടുക്കുന്നതിനായി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. അസം, പശ്ചിമ ബംഗാൾ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളുടെ ജനസംഖ്യ ഘടനയിൽ മാറ്റിമറിക്കാൻ ബംഗ്ലാദേശ് നിന്നുള്ള അനധികൃത കുടിയേറ്റം കാരണമായതായും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
അനധികൃതമായി രാജ്യത്ത് കടന്ന് കയറിയവർ മനുഷ്യക്കടത്ത്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. 1951 ലെ അഭയാർത്ഥി കൺവെൻഷനിലും അതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാൽ ആഭ്യന്തര നിയമം അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാൻ കഴിയുകയുളളൂ. അതിനാൽ ഇവർക്കെതിരെ നിയമ നടപടി തുടരുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അസന്നിഗ്ധമായി വ്യക്തമാക്കി.