കൊച്ചി: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റുവൈസിന് തിരിച്ചടി. റുവൈസിന്റെ പിജി പഠനം തുടരാമെന്ന സിംഗിൽ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ അപ്പീലിലാണ് നടപടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇയാളുടെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റി ഒരാഴ്ചയ്‌ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഷഹ്നയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യ ചെയ്യുകയാണെന്ന് ഷഹ്ന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ തടയാനോ സംസാരിക്കാനോ തയ്യാറാകാതെ ഷഹ്നയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തത്.