ന്യൂഡൽഹി: ഭാരതത്തിലെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാറ പോലെ ഉറച്ചു നിൽക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് നേതാവ് രാഹുൽ, രാജ്യത്തിന്റെ പാരമ്പര്യമോ പൈതൃകമോ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ഒരിക്കൽ പോലും അത് ബഹുമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ന്യൂഡൽഹിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീശക്തി എന്താണെന്ന് രാഹുൽ തിരിച്ചറിയും. രാജ്യത്തെ സ്ത്രീകൾ പ്രധാനമന്ത്രിക്കൊപ്പം ഒരു പാറ പോലെയാണ് ഉറച്ചു നിൽക്കുന്നത്. കാലങ്ങളായി ഭാരതത്തിൽ മാ ശക്തിയെ ആരാധിച്ചു പോരുന്നു. സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന രാജ്യമാണ് നമ്മുടേത്. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യമോ സംസ്‌കാരമോ ബഹുമാനിക്കാതെയാണ് ഇൻഡി സഖ്യം പെരുമാറുന്നത്. സ്ത്രീ ശക്തി നമ്മുടെ രാജ്യത്തിനാവശ്യമാണ് അവരുടെ സ്‌നേഹവും കരുതലും അനുഗ്രഹവും നമ്മുടെ രാജ്യത്തിന് അനിവാര്യമാണ്. എന്നാൽ രാഹുൽ ആ ശക്തിയെ അപമാനിക്കാൻ ശ്രമിക്കുന്നു.”- അമിത് ഷാ പറഞ്ഞു.
രാജ്യത്തെ ഉത്തരേന്ത്യ എന്നും ദക്ഷിണേന്ത്യ എന്നും രണ്ടായി വിഭജിക്കുകയെന്നതാണ് കോൺഗ്രസിന്റെ അജണ്ട. എന്നാൽ ഇന്ന് ബിജെപി അധികാരത്തിലേറിയതിനാൽ മറ്റൊരു വിഭജനം ഇവിടെ സാധ്യമാവുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടി കോൺഗ്രസിന് കൃത്യമായ മറുപടി നൽകുമെന്നും അമിത് ഷാ പ്രതികരിച്ചു.