തൃശൂർ: പദ്മ പുരസ്കാരം വാങ്ങി തരുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചതെന്ന് കലാമണ്ഡലം ഗോപിയാശാൻ. അത് തന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്ന് സുരേഷ് ഗോപി അന്നു തന്നെ മറുപടി പറഞ്ഞതായും ഗോപിയാശൻ പറഞ്ഞു. സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സുരേഷ് ഗോപിയുമായി എനിക്കുള്ളത് വളരെ വർഷക്കാലത്തെ സ്നേഹബന്ധമാണ്. ഒരു ഫംഗ്ഷന് രണ്ടു പേരും ഒന്നിച്ചുണ്ടായിരുന്നു. അന്ന് തിരിച്ചു പോകുമ്പോൾ സ്നേഹത്തിന്റെ പുറത്ത് പദ്മ അവാർഡ് വാങ്ങി തരാൻ ശ്രമിക്കുമോ എന്ന് ചോദിച്ചു. അത് താൻ വിചാരിച്ചിട്ട് കാര്യമില്ലെന്ന് സുരേഷ് ഗോപി മറുപടിയും നൽകി. അതിന് ശേഷം ഇതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല’, ഗോപിയാശൻ വ്യക്തമാക്കി.
കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് രഘുരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. പദ്മ പുരസ്കാരം പേര് കൂടി വലിച്ചഴിച്ചായിരുന്നു രഘുരാജിന്റെ പോസ്റ്റ്. കുറിപ്പ് വിവാദമായതിന് പിന്നാലെ രഘുരാജ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയ എതിരാളികൾ നടത്തിയ നാടകമാണ് ഗോപിയാശാന്റെ വിശദീകരണത്തോടെ പൊളിഞ്ഞത്. എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ അമർഷം പൂണ്ട് ഒന്നിന് പിറകെ ഒന്നായി കളളക്കഥകൾ ചമയ്ക്കുന്ന തിരക്കിലാണ് ഇടത്-വലത് മുന്നണികൾ.