”പത്ത് വർഷം മുൻപ് രാജ്യം തീവ്രവാദം എന്ന പ്രശ്‌നം കൊണ്ട് വലഞ്ഞിരുന്നു. തീവ്രവാദത്തിന്റെ ഉറവിടം മനസിലായിട്ടും കോൺഗ്രസ് നടപടികൾ എടുക്കാതെ, പാകിസ്താനിലേക്ക് കേസുകളുമായി ബന്ധപ്പെട്ട് ഒരു കെട്ട് രേഖകൾ (ഡോസിയർ) അയക്കുകയായിരുന്നു . എന്നാൽ ഇന്നത്തെ ഇന്ത്യ തീവ്രവാദികളുടെ യജമാനന്മാർക്ക് ഇത്തരം രേഖകളൊന്നും കൊടുക്കാറില്ല. പകരം അവർക്ക് നല്ലൊരു ഡോസ് കൊടുക്കുന്നു. അവരെ അവരുടെ വീട്ടുപറമ്പിൽ കയറി കൊല്ലുന്നു”.
ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമത്‌നഗർ നഗരത്തിൽ നടന്ന റാലിയിൽ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളാണിത്.
ഭാരത രാഷ്‌ട്രീയത്തിൽ കാവി നിറത്തിൽ മാത്രം രേഖപ്പെടുത്തുന്നഗുജറാത്തിൽ അടുത്ത ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തിലെ 26ൽ 25 സീറ്റുകളിലേക്കും മെയ് 7 നാണ് വോട്ടെടുപ്പ് നടക്കുക. ശേഷിക്കുന്ന ഒരു സീറ്റ് സൂറത്ത് ആണ്. അവിടെ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ വോട്ടെടുപ്പ് നടക്കില്ല. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് എതിരില്ലാ ജയം ഉണ്ടായത്.
കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മൂന്ന് നിർദ്ദേശകർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പട്ടു. തുടർന്ന് റിട്ടേണിംഗ് ഓഫീസർ സൗരഭ് പർധി കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വം നിരസിച്ചു.
തെരഞ്ഞെടുപ്പ് ഒരുത്സവമാണ് ഗുജറാത്തിൽ. ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌കോട്ടിൽ കേന്ദ്രമന്ത്രിയും മുൻ ഗുജറാത്ത് മന്ത്രിയുമായ പർഷോത്തം രൂപാല, പോർബന്തറിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, നവസാരിയിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ, ബറൂച്ചിൽ ബിജെപിയുടെ മൻസുഖ്ഭായ് വാസവ എന്നിവർ ഗുജറാത്ത് മത്സരത്തിൽ പോരാടുന്ന പ്രധാനികളാണ്.
രണ്ടര പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്ന ബിജെപി കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും – 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ – 26 ലോക്‌സഭാ സീറ്റുകളും നേടി അധികാരം ഉറപ്പിച്ചു. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ഗുജറാത്തിൽ ഒരു സീറ്റും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇത്തവണ ഹാട്രിക്ക് നെടുമെന്ന് പാർട്ടി ഉറച്ച് വിശ്വസിക്കുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാല് ബിജെപി സ്ഥാനാർത്ഥികൾ 40 ശതമാനത്തിലധികം വോട്ടുകൾക്കും മറ്റ് ഏഴ് പേർ 30 ശതമാനത്തിലധികം മാർജിൻ വോട്ടുകൾക്കും ആണ് വിജയിച്ചത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് സി ആർ പാട്ടീൽ 6,89,668 വോട്ടുകൾക്ക് നവസാരി ലോക്‌സഭാ സീറ്റിൽ വിജയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗർ ലോക്‌സഭാ സീറ്റിൽ 5,57,014 മാർജിനിൽ വിജയിച്ചു.
ഗുജറത്തിനു പുറത്തേക്ക് തിരിച്ചറിയപ്പെടുന്ന ഒരാളെപ്പോലും മത്സരിപ്പിക്കാൻ കഴിയാതെ ഉഴറുകയാണ് കൊണ്ഗ്രെസ്സ്. കോൺഗ്രസ്-എഎപി സീറ്റ് വിഭജന കരാറിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പരമ്പരാഗതമായി കൈവശം വച്ചിരുന്ന ബറൂച്ച് സീറ്റ് എഎപിക്ക് നൽകി. അഹമ്മദ് പട്ടേലിന്റെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് ടിക്കറ്റ് നൽകണമെന്ന് കോൺഗ്രസിനുള്ളിൽ ആവശ്യമുയർന്നിരുന്നു. അത് നടന്നില്ല.
മെയ് ഒന്ന് ബുധനാഴ്ച ഗാന്ധിനഗറിലെ ബി.ജെ.പിയുടെ ഓഫീസ് സന്ദർശിച്ച മോദി ബനസ്‌കന്തയിലെ ദീസ ടൗണിലും സബർകാന്തയിലെ ഹിമ്മത് നഗർ പട്ടണത്തിലും രണ്ട് റാലികളെ അഭിസംബോധന ചെയ്തു. ആനന്ദ്, സുരേന്ദ്രനഗർ, ജുനഗഡ്, ജാംനഗർ ജില്ലകളിലെ 10 ലോക്‌സഭാ സീറ്റുകളിലായി നാല് തിരഞ്ഞെടുപ്പ് റാലികളെയാണ് അദ്ദേഹം വ്യാഴാഴ്ച അഭിസംബോധന ചെയ്യുന്നത്.
ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമത്‌നഗർ നഗരത്തിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദിയുടെ ആവേശകരമായ പ്രസംഗം ഏറെ വാർത്താപ്രാധാന്യം നേടി. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഭരണത്തിൽ നിന്ന് വ്യത്യസ്തമായി, തീവ്രവാദികൾക്കെതിരെ കത്ത് അയച്ചിരുന്നതുപോലെയല്ല ഇന്ന് , തന്റെ സർക്കാർ അവരെ അവരുടെ വീട്ടുവളപ്പിൽ കയറി കൊല്ലും എന്ന് പറഞ്ഞു. മുന്നിൽ തടിച്ചു കൂടിയ പുരുഷാരത്തിന്റെ പ്രതികരണത്തിൽ നിന്ന് തന്നെ ഗുജറാത്തിന്റെ സ്പന്ദനം വ്യക്തമാണ്.
കൂടാതെ, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി കോൺഗ്രസിനെ വെല്ലുവിളിച്ചു . “ഇന്ന്, അവർക്ക് ധൈര്യമുണ്ടെങ്കിൽ, ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട് കളിക്കില്ലെന്നും പ്രഖ്യാപിക്കാൻ കോൺഗ്രസിന്റെ രാജകുമാരനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഞാൻ വെല്ലുവിളിക്കുന്നു. അവർ ഇത് ചെയ്യില്ല, കാരണം “ദിൽ മേ കുച്ച് കാലാ ഹായ്,” അദ്ദേഹം പറഞ്ഞു.
പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണം വഴിതിരിച്ചുവിട്ട് മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2019ലെ പ്രകടനം പാർട്ടി ആവർത്തിക്കുമെന്നും സംസ്ഥാനത്തെ 16 സീറ്റുകളിലും വിജയിക്കുമെന്നും ബിജെപി സംസ്ഥാന ഘടകത്തിന് ആത്മവിശ്വാസമുണ്ടെന്നും ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ അഭിപ്രായപ്പെട്ടു.