ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയെ ഭാരതം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റൈസിംഗ് ഭാരത് ഉച്ചകോടി 2024ലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ സമീപനത്തെ നിശിതമായി വിമർശിച്ച പ്രധാനമന്ത്രി പുതിയ ഭാരതം ഭീകരപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തിയവരുടെയും അതിനായി കുടപിടിച്ചവരുടെയും അവസ്ഥയെന്താണെന്ന് ഇന്ന് ലോകം കാണുന്നുണ്ടെന്നും പാകിസ്താനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയും നാണ്യപെരുപ്പത്തിലൂടെയും പാകിസ്താൻ കടന്നുപോകുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമർശം.
എൻഡിഎ സർക്കാരിന്റെ പത്ത് വർഷത്തെ പ്രകടനത്തിന്റെ റിപ്പോർട്ട്-കാർഡ് ജനങ്ങൾക്കായി വൈകാതെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷത്തേക്കുള്ള റോഡ്മാപ്പ് തയ്യാറാക്കുകയാണ് കേന്ദ്രസർക്കാർ, അതിനൊപ്പം മൂന്നാം എൻഡിഎ സർക്കാർ ഭരണത്തിലെത്തുമ്പോൾ ആദ്യ നൂറുദിവസത്തെ കർമപദ്ധതികളെന്താകണമെന്ന് ആസൂത്രണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ പത്താം സ്ഥാനത്ത് നിന്നും ഭാരതം അഞ്ചാമതായി. രാജ്യത്തെ വിദേശനാണ്യ ശേഖരം 700 ഡോളർ ബില്യൺ കടന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും വൻതോതിൽ ഉയർന്നു. ഭാരതത്തിന് ഇനിയുമേറെ ചെയ്യാനുണ്ട്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന് ഇന്ന് ലോകം മുഴുവൻ കരുതുന്നു. വളർച്ചാനിരക്ക് രേഖപ്പെടുത്തുന്ന വമ്പന്മാരും സാമ്പത്തിക വിദഗ്ധരും ഇന്ത്യയുടെ ഉയർച്ച ഊന്നിപ്പറയുകയാണ്. കഴിഞ്ഞ പത്ത് വർഷം ഇന്ത്യയിലുണ്ടായ പരിഷ്കാരങ്ങളാണ് രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എത്തിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.