ഇസ്ലാമാബാദ്: കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം തകരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി പാകിസ്താൻ. രാജ്യത്തെ ആഭ്യന്തര സാഹചര്യത്തെക്കുറിച്ചും, തെരഞ്ഞെടുപ്പ് നിയമങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് അമേരിക്കയുടെ പ്രസ്താവനയിലൂടെ പ്രതിഫലിക്കുന്നതെന്ന് പാകിസ്താൻ വിദേശകാര്യ ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ കുറിച്ചും, മാദ്ധ്യമങ്ങൾക്കെതിരെ എടുത്ത നടപടികളിലും അമേരിക്കയ്ക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്നുമാണ് ദക്ഷിണേഷ്യയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനായ ഡൊണാൾഡ് ലു പറഞ്ഞത്. ആവശ്യമെങ്കിൽ ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ലൂ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രസ്താവനകൾ തെറ്റിദ്ധാരണയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും, ഇവ പരിഹരിക്കുന്നതിന് അമേരിക്കയുമായി ചർച്ച നടത്താൻ താത്പ്പര്യപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു
ഹൗസ് ഫോറിൻ അഫയേഴ്സ് സബ്കമ്മറ്റിയുടെ ഹിയറിംഗിനിടെയാണ് ലൂ പാകിസ്താന് മുന്നറിയിപ്പ് നൽകിയത്. ” ക്രമക്കേടുകൾ തെളിയിക്കപ്പെട്ടാൽ അത്തരത്തിൽ ഇടപെടലുകൾ ഉണ്ടായ ഇടങ്ങളിൽ പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. 76 വർഷത്തിലധികമായി പാകിസ്താനുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളത്. സ്വന്തം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ പ്രക്രിയ സംരക്ഷിക്കാൻ പോലും പാകിസ്താന് സാധിക്കുന്നില്ലെങ്കിൽ അത് ഞങ്ങളുമായി മുന്നോട്ടുള്ള ബന്ധത്തിന് എല്ലാ രീതിയിലും തടസമാകും. പാകിസ്താനിലേക്ക് സൈനിക ഉപകരണങ്ങൾ കൈമാറുന്നത് സംബന്ധിച്ചുള്ള കരാറുകളൊന്നും നിലവിൽ പരിഗണിക്കുന്നില്ലെന്നും” ലൂ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ദിവസം ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധികൃതർ മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായും ലൂ ആരോപിച്ചിരുന്നു.