ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭോജ്ശാല സമുച്ചയത്തിൽ നാളെ മുതൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) പരിശോധിക്കും. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സർവ്വേ നടത്തുന്നത്. ഇതിനായി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എ എസ് ഐ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഎസ്ഐ ഈ സർവ്വേ റിപ്പോർട്ട് ഏപ്രിൽ 29ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം . നാളെ മുതൽ ആരംഭിക്കുന്ന സർവ്വേയിൽ ഈ ഭോജ്ശാല സമുച്ചയത്തിലെ ചിഹ്നങ്ങളെയും, മറ്റ് തെളിവുകളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കും.
കാർബൺ ഡേറ്റിംഗ് രീതി ഉപയോഗിച്ച് മന്ദിരത്തിന്റെ കാലപ്പഴക്കം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശത്തിൽ പറഞ്ഞിരുന്നു. ഗ്രൗണ്ടിന് അകത്തും പുറത്തുമുള്ള എല്ലാ ഘടനകളുടെയും സർവ്വേ നടക്കും. ചുവരുകൾ, തൂണുകൾ, തറകൾ, മേൽക്കൂരകൾ, ശ്രീകോവിൽ എന്നിവയും സർവ്വേയിൽ ഉൾപ്പെടുത്തും. മുതിർന്ന എഎസ്ഐ ഉദ്യോഗസ്ഥർ സർവ്വേയിൽ പങ്കെടുത്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കും.
എഎസ്ഐയുടെ ഡയറക്ടർ ജനറൽ/അഡീഷണൽ ഡിജി നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എല്ലാ വിഗ്രഹങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഫോട്ടോകൾ എടുക്കും. ഇവയുടെ പഴക്കം കാർബൺ ഡേറ്റിംഗിലൂടെ നിർണ്ണയിക്കും.
നിർമാണത്തിനോ വസ്തുക്കൾക്കോ പ്രതിമകൾക്കോ കേടുപാടുകൾ വരുത്താതെ ഈ സർവ്വേ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം,ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുളള സമുച്ചയം സരസ്വതി ക്ഷേത്രമാണ്, മുസ്ലീങ്ങള്‍ക്ക് ഇത് കമല്‍ മൗല മസ്ജിദാണ്. 2003-ല്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമനുസരിച്ച്, ഹിന്ദുക്കള്‍ ചൊവ്വാഴ്ചകളില്‍ സമുച്ചയത്തില്‍ പൂജ നടത്തുന്നു. മുസ്ലീങ്ങള്‍ വെള്ളിയാഴ്ചകളില്‍ നിസ്കാരവും നടത്തുന്നു.
പാർമർ രാജവംശത്തിലെ ഏറ്റവും വലിയ ഭരണാധികാരിയായിരുന്ന രാജാ ഭോജ് ആണ് ഇത് നിർമ്മിച്ചത്. മസ്ജിദിൽ ഉപയോഗിച്ചിരിക്കുന്ന കൊത്തുപണികളുള്ള തൂണുകൾ ഭോജ്ശാലയിൽ ഉപയോഗിച്ചതിന് സമാനമാണ്. മസ്ജിദിന്റെ ഭിത്തികളിൽ ഒട്ടിച്ചിരിക്കുന്ന കൊത്തുപണികളുള്ള കൽപ്പലകകളിൽ വിഷ്ണുവിന്റെ കൂർമ്മാവതാരത്തെക്കുറിച്ച് പ്രാകൃത ഭാഷയിൽ ശ്ലോകങ്ങൾ എഴുതിയിട്ടുണ്ട്.സര്‍വേയില്‍ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാല്‍ നിത്യേന ആരാധനയ്‌ക്കുള്ള അനുവാദം ആവശ്യപ്പെടുമെന്നാണ് ഹിന്ദു വിശ്വാസികളുടെ നിലപാട്.















