തിംഫു: ഭൂട്ടാന്റെ ആദരം ഭാരതത്തിലെ 140 കോടി പൗരന്മാർക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓർഡർ ഓഫ് ദ ഡ്രൂക്ക് ഗ്യാൽപോ എന്ന ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയാണ് ഇന്നെനിക്ക് ലഭിച്ചത്. ഈ പുരസ്കാരം വളരെ സവിശേഷമായി ഞാൻ കരുതുന്നു. ഇതൊരു വ്യക്തിഗത നേട്ടമല്ല. ഭാരതത്തിന് ലഭിച്ച അംഗീകാരമാണിത്. 140 കോടി ഭാരതീയർക്ക് ലഭിച്ച ആദരം. രാജ്യത്തെ എല്ലാ പൗരന്മാർക്കും വേണ്ടി ഈ അംഗീകാരം ഭൂട്ടാന്റെ മണ്ണിൽ നിന്നുകൊണ്ട് സ്വീകരിക്കുകയാണ്. ഈ ആദരവിന് ഹൃദയത്തിൽ നിന്നും നന്ദിയറിയിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.
ദ്വിദിന സന്ദർശനത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓർഡർ ഓഫ് ദ ഡ്രൂക്ക് ഗ്യാൽപോ നൽകി ഭൂട്ടാൻ രാജാവ് ആദരിച്ചത്. ഇതോടെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ഭൂട്ടാൻ പൗരനല്ലാത്ത ആദ്യ വ്യക്തിയായി നരേന്ദ്രമോദി മാറി. ഇന്ത്യ-ഭൂട്ടാൻ ബന്ധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിനും ഭൂട്ടാൻ ജനതയ്‌ക്ക് നൽകിയ വിശിഷ്ട സേവനത്തിനും നൽകുന്ന അംഗീകാരമാണെന്ന് ഭൂട്ടാൻ അറിയിച്ചു. ഇതിന് മുൻപ് നാല് പേർക്ക് മാത്രമാണ് ഓർഡർ ഓഫ് ദ ഡ്രൂക്ക് ഗ്യാൽപോ നൽകി ഭൂട്ടാൻ ആദരിച്ചിട്ടുള്ളത്.
തലസ്ഥാനമായ തിംഫുവിൽ വച്ച് ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചുകുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 2014ൽ പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന മൂന്നാമത്തെ ഭൂട്ടാൻ സന്ദർശനമാണിത്.