തലയ്‌ക്ക് മീതെ ജ്വലിച്ചു നിൽക്കുന്ന സൂര്യന്റെ ചൂടേറ്റ് വാടി കരിഞ്ഞ ദളങ്ങൾ പോലെയാണ് മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ. താപനില കൂടുമ്പോൾ അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും വർദ്ധിക്കാനുള്ള സാധ്യതയുമേറെയാണ്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാവുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടുക.
താപനില വർദ്ധിക്കുന്നതിനൊപ്പം ഉഷ്ണക്കാല രോഗങ്ങളും കൂടുതലാവുന്നു. തലക്കറക്കം, വയറിളക്കം, ഛർദ്ദി എന്നിവ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ശരീരത്തിൽ ചുവന്ന പാടുകളും കുമിളകൾ പൊങ്ങുന്നതും സൂര്യതാപമേറ്റതിന്റെ ലക്ഷണങ്ങളായിരിക്കാം. ഇത്തരം സാഹചര്യങ്ങൾ കഠിനമായ തലവേദന, തലക്കറക്കം തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിലും വൈദ്യസഹായം തേടാൻ മടിക്കരുത്.
പൊള്ളിയ ഭാഗത്തെ കുമിളകൾ പൊട്ടിക്കാതിരിക്കാനും നിർജ്ജലീകരണം തടയുന്നതിനായി ഉപ്പിട്ട നാരങ്ങാ വെള്ളം, കഞ്ഞി വെള്ളം, ശുദ്ധജലം എന്നിവ ഇടയ്‌ക്കിടെ കുടിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.