മോസ്‌കോ: റഷ്യൻ സംസ്ഥാനമായ മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഭീകരാക്രമണത്തിൽ മരണം 150 ആയി. ഭീകരാക്രമണം നടത്തിയ 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ഐഎസ്എസ് ഖൊറാസനാണ്. പിടിയിലായ നാല് പേർ ഭീകരരാണെന്നും ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്നും റഷ്യ അറിയിച്ചു.
സിറിയയിൽ അടക്കം പുടിൻ നടത്തുന്ന സൈനിക ഇടപെടൽ ഐഎസ്-കെ ഭീകരരെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭീകരർക്ക് യുക്രെയ്‌നുമായി ബന്ധമുണ്ടെന്നും അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും റഷ്യൻ സുരക്ഷാ വിഭാഗം സുരക്ഷാ വിഭാഗം വ്യക്തമാക്കി. പ്രതികളുടെ സംഘത്തിൽപ്പെട്ട ചിലർ റഷ്യ-യുക്രെയ്ൻ അതിർത്തിയിലേക്ക് ഓടിപ്പോയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിനുള്ളിൽ സംഗീതനിശ നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയായിരുന്നു ഐഎസ് ഭീകരാക്രമണം നടന്നത്. സായുധരായ അഞ്ച് ഭീകരർ ചേർന്ന് നടത്തിയ വെടിവയ്പ്പിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.
യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് യുഎസ് എംബസി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. മോസ്‌കോയിൽ ആൾക്കൂട്ടം എത്തിച്ചേരുന്ന ഇടങ്ങളെയും സംഗീതപരിപാടികളെയും ഭീകരർ ലക്ഷ്യം വയ്‌ക്കുന്നതായി അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.