തൃശൂർ: തൃശൂരിന്റെ സമഗ്ര വികസനം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബിജെപി. നിരവധി മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വികസന രേഖ തയ്യാറാക്കുന്നത്. ജനങ്ങൾക്ക് മുന്നിൽ വികസന രേഖ ബിജെപി ഉടൻ സമർപ്പിക്കും. വികസന നയ രൂപീകരണ യോഗം മെട്രോമാൻ ഡോ. ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി, മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി ഡോ: വി കെ അബ്ദുൾ സലാം എന്നിവരും സന്നിഹിതരായിരുന്നു.
തൃശൂരിന്റെ റെയിൽവേ വികസനത്തിന് മതിയായ പ്രാധാന്യം നൽകുമെന്ന് മെട്രോമാൻ ഈ ശ്രീധരൻ പറഞ്ഞു. തൃശൂരിൽ നിന്നും ഗുരുവായൂർ വരെ മാത്രമുള്ള റെയിൽവേ ലൈൻ തിരുനാവായയിലേക്ക് ദീർഘിപ്പിക്കും. അതിനൊപ്പം തൃശൂർ- ഗുരുവായൂർ ലൈൻ ഇരട്ടിപ്പിക്കാനും അതിനോടൊപ്പം തൃശ്ശൂർ തിരുനാവായ ലൈൻ ഹൈസ്പീഡ് റെയിൽ ആക്കി മാറ്റാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ മുന്നോട്ട് വെച്ച വികസന നിർദേശങ്ങൾക്ക് മുൻ തൂക്കം നൽകും. തൃശൂരിന്റെ സമഗ്ര വികസനം കേരളത്തിന് തന്നെ മാതൃകയാക്കിത്തീർക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനൽകി.
തൃശൂരിനെ അന്തർദേശീയ കൾച്ചറൽ സെന്റർ ആക്കി ഉയർത്തുക, തൃശൂരിന് എയിംസ് സാധ്യമാക്കുക, സംസ്ഥാന പാതകളെ നാലുവരി ആക്കി വികസിപ്പിക്കുക, തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണം, ജലമലിനീകരണം തടഞ്ഞ് അതേ ജലം റീസൈക്ലിംഗ് വഴി പുനരുപയോഗത്തിന് വിനിയോഗിക്കുന്ന പദ്ധതി, ടൂറിസം പ്രമോഷന്റെ ഭാഗമായി പൂരങ്ങളെയും ഉത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ, തീരദേശ റെയിൽ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് വികസന യോഗത്തിൽ ഉയർന്നത്.