ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. പാർലമെന്ററി കാര്യമന്ത്രി കൈലാഷ് വിജയവർഗിയയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിലെത്തിയാണ് പരിക്കേറ്റവരെ സന്ദർശിച്ചത്. ക്ഷേത്രത്തിലെ ഹോളി ആഘോഷത്തിനിടെ ഉണ്ടായ തീപിടിത്തമാണ് അപകടത്തിൽ കലാശിച്ചത്. സംഭവത്തിൽ 13 പേർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മോഹൻ യാദവ് വ്യക്തമാക്കി. ദൈവാനുഗ്രഹത്താൽ വൻ അപകടം ഒഴിവായി. മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് സംഭവം. ശ്രീകോവിലിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് പൂജാരിമാർക്ക് ഉൾപ്പടെ പൊള്ളലേറ്റതായാണ് വിവരം. ശ്രീകോവിലിന് സമീപം സ്ഥാപിച്ച പന്തലിന്റെ ഒരു ഭാഗം തീപിടിച്ച് നിലം പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.