ന്യൂഡൽഹി: അധികാരവും കൈയ്യൂക്കും കൊണ്ട് തൃണമൂൽ ഗുണ്ടകൾ അടക്കിവാണിരുന്ന സന്ദേശ് ഖാലിയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചുകയറാൻ ഒരുങ്ങുകയാണ് രേഖാ പത്ര. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ നിരന്തരം അക്രമിക്കപ്പെട്ടിരുന്ന സന്ദേശ് ഖാലി. തൃണമൂൽ ഗുണ്ടകളുടെ വാൾമുനകളിൽ അവരുടെ നെടുവീർപ്പുകൾ പുറം ലോകത്ത് എത്തിയിരുന്നില്ല. ഒടുവിൽ അവരുടെ മോചനത്തിന് സ്വയം തുനിഞ്ഞിറങ്ങിയ ഝാൻസി റാണി ആയിരുന്നു രേഖാ പത്ര…
രേഖയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ നാരീശക്തിയാണ് രാജ്യത്തിന്റെ കരുത്തെന്ന നിലപാടിലെ ആത്മാർത്ഥത കൂടിയാണ് ബിജെപിയും എൻഡിഎയും അടിവരയിട്ട് കാണിക്കുന്നത്. സന്ദേശ് ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടയുമായ ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധം നയിച്ച രേഖാ പത്രയ്‌ക്ക് ടിക്കറ്റ് നൽകിയതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ബിജെപിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് രേഖാ പത്രയുടെ പേരും ഇടംപിടിച്ചത്.
രാജ്യം ഞെട്ടലോടെ കേട്ട ക്രൂരതകൾ പുറംലോകം അറിയാൻ കാരണം രേഖാ പത്രയുടെ നിശ്ചദാർഢ്യവും കരുത്തുമാണ്. തൃണമൂൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ സ്ത്രീകളെ ഒരുമിച്ച് നിർത്തിയതും രേഖാ പത്രയെന്ന സാധാരണക്കാരിയുടെ നേതൃമികവ് ആയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയ ഭീഷണികൾ നിരന്തരം വേട്ടയാടിയെങ്കിലും ഒന്നിനും വഴങ്ങാതെ നീതിക്ക് വേണ്ടി അവൾ നിലകൊണ്ടു. അനുഭവിച്ച ക്രൂരതകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിലും രേഖാ പത്ര തുറന്നുപറഞ്ഞു.
ടിഎംസി എംഎൽഎമാരായ ഷെയ്ഖ് ഷാജഹാൻ, ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവരുടെ ക്രൂരതകൾക്കെതിരെ പൊലീസിൽ പരാതി നൽകിയത് രേഖയായിരുന്നു. പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷെയ്ഖ് ഷാജഹാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഒന്നിനെയും ഭയക്കാതെ സന്ദേശ്ഖാലിയിലെ ക്രൂരതകൾ തുറന്നു പറഞ്ഞതും രേഖയായിരുന്നു.
പത്ര പാറ സ്വദേശിനിയായ രേഖാ പത്ര ബസിർഘട്ടിൽ നിന്നാണ് ബിജെപിക്കായി ജനവിധി തേടുക. തന്നെ പോലെയൊരു ഗ്രാമീണ സ്ത്രീയെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും രേഖാ പത്ര പറഞ്ഞു. സന്ദേശ്ഖാലിയിലെ ഇരകൾക്കുവേണ്ടി ഇനിയും തന്റെ ശബ്ദം ഉയർത്തുമെന്നും രേഖ പറയുന്നു. ബാസിർഘട്ടിൽ തൃണമൂൽ കോൺഗ്രസിന്റെ ഹാജി നൂറുൽ ഇസ്ലാമാണ് രേഖയുടെ എതിരാളി.
സ്ഥാനാർത്ഥി പട്ടികയിൽ രേഖയും ഇടംപിടിച്ചതോടെ സന്ദേശ് ഖാലിയിലെ തൃണമൂൽ കോൺഗ്രസിന്റെ കാടത്തത്തിന് ഇരകളായവരെ വീണ്ടും ചേർത്തു പിടിക്കുകയാണ് ബിജെപി. രേഖയെപ്പോലെ നിശബ്ദം കണ്ണീർ വാർത്ത സ്ത്രീകളോട് വോട്ട് ചോദിക്കുന്നതിന് മുൻപ് അവരുടെ കണ്ണീരൊപ്പുകയാണ് മമത ബാനർജി ചെയ്യേണ്ടതെന്ന് ആയിരുന്നു പശ്ചിമബംഗാളിന്റെ സഹചുമതല വഹിക്കുന്ന ബിജെപി ദേശീയ നേതാവ് അമിത് മാളവ്യയുടെ പ്രതികരണം.
42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളിൽ ഏപ്രിൽ 19 മുതൽ 1 വരെ ഏഴ് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. 111 പാർലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച അഞ്ചാം ഘട്ട പട്ടികയിലാണ് രേഖ പത്രയും ഇടംപിടിച്ചത്. സമൂഹത്തിന്റെ താഴെത്തട്ടിൽ ഉളളവരെ വരെ കൈപിടിച്ചുയർത്താനുളള ബിജെപിയുടെയും എൻഡിഎയുടെയും പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.