ന്യൂഡൽഹി: ബോളിവുഡ് നടിയും മാണ്ഡിയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ഉയർന്ന അശ്ലീല പരാമർശത്തിൽ കോൺഗ്രസ് വക്താവിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സുപ്രിയ ശ്രീനേതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് വനിതാ കമ്മീഷൻ കത്തയച്ചു. ഒരിക്കലും അനുവദിക്കാനാകാത്ത പരാമർശമാണ് കോൺഗ്രസ് നേതാവ് നടത്തിയതെന്നും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണിതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സുപ്രിയ ലൈംഗികച്ചുവയുള്ള പരാമർശം നടത്തി കങ്കണയെ അധിക്ഷേപിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട് കങ്കണ തന്നെ ഇതിന് മറുപടി നൽകിയിരുന്നു. ഇതോടെ സുപ്രിയയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തി. ഒരു സ്ത്രീക്കെതിരെ മറ്റൊരു സ്ത്രീ തന്നെ അശ്ലീല പരാമർശം നടത്തിയെന്നതും കോൺഗ്രസിന്റെ ഡിജിറ്റൽ വിംഗ് ചുമതലയുള്ള നേതാവാണ് ചെയ്തതെന്നതും വിമർശനങ്ങൾക്ക് ആക്കംകൂട്ടി. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു സുപ്രിയ. തന്റെ അറിവോടെയല്ല പോസ്റ്റ് പബ്ലിഷ് ചെയ്തതെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് ആക്സസ് കൈവശമുള്ള മറ്റാരോ ആണ് പോസ്റ്റിന് പിന്നിലെന്നും ന്യായീകരിച്ച് ഒടുവിൽ സുപ്രിയ തടിതപ്പുകയായിരുന്നു.