മുംബൈ ഇന്ത്യൻസിലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ വിമർശനമുയർത്തി മുഹമ്മദ് ഷമി. ക്രിക്ക്് ബസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വിമർശനമുയർത്തിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ആരാധകർ ഉൾപ്പെടെ നിരവധി പേർ ക്യാപ്റ്റൻസിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. രണ്ട് വർഷം ഗുജറാത്ത് ടൈറ്റൻസിൽ ഷമിയുടെ സഹതാരമായിരുന്നു പാണ്ഡ്യ.
”ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഗുജറാത്തിന് വേണ്ടി ഹാർദിക് 3,4 നമ്പറുകളിൽ ബാറ്റിംഗിനായി ഇറങ്ങിയിട്ടുണ്ട്. മൂന്നാമനോ നാലാമനോ ആയി ബാറ്റിംഗിനിറങ്ങിയാൽ എന്താണ് പ്രശ്‌നം. പക്ഷേ ഇവിടെ ഏഴാമനായി വാലറ്റത്ത് ബാറ്റിംഗിനിറങ്ങുന്നു. വാലറ്റത്ത് ബാറ്റിംഗിനിറങ്ങി ഹാർദിക് സ്വയം സമ്മർദ്ദം ചെലുത്തുകയാണ്. നേരത്തെ ബാറ്റിംഗിനിറങ്ങിയിരുന്നുവെങ്കിൽ മത്സരം വളരെ നേരത്തെ തന്നെ അവസാനിക്കുമായിരുന്നു. വിജയം നേടാനും കഴിഞ്ഞേനെ. പാറ്റ് കമ്മിൻസിനെ കണ്ട് ഒരു നായകൻ എങ്ങനെയാകണമെന്ന് പഠിക്കണമെന്നും ഷമി കൂട്ടിച്ചേർത്തു.
ഏഴാം നമ്പറിൽ ഹാർദിക് ബാറ്റിംഗിനിറങ്ങിയത് എം.എസ് ധോണിയെ അനുകരിച്ചല്ലേയെന്ന് ചോദ്യം ഉയർന്നു. എന്നാൽ ധോണിക്ക് പകരം ധോണി മാത്രമെയുള്ളു എന്നായിരുന്നു ഷമിയുടെ മറുപടി. ധോണിയോ കോലിയോ ആരുമായി കൊള്ളട്ടേ, ആരായാലും വ്യത്യസ്ത ചിന്താഗതിക്കാരാണ്. ഓരോരുത്തരും അവരുടെ കഴിവിന് അനുസരിച്ചുള്ള സ്ഥാനങ്ങളിൽ കളിക്കാൻ ഇറങ്ങണമെന്നും ഷമി വ്യക്തമാക്കി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മുംബൈയുടെ ആദ്യ മത്സരത്തിൽ ഹാർദിക് ആദ്യ ഓവർ എറിയാനായി എത്തിയത് കണ്ട് പലരും അത്ഭുതപ്പെട്ടു. ജസ്പ്രീത് ബുമ്രയ്‌ക്ക് ആദ്യ ഓവർ നൽകാത്തതിൽ താൻ ആശ്ചര്യപ്പെട്ടെന്നും മുഹമ്മദ് ഷമി പറഞ്ഞു. പുതിയ പന്തിൽ പന്തെറിയാൻ ഹാർദിക്കിന് ഇഷ്ടമാണെന്നും അതിനാലാകാം അദ്ദേഹം ആദ്യ ഓവറിൽ ബൗളിംഗിനിറങ്ങിയതെന്നും ഷമി കൂട്ടിച്ചേർത്തു.