അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ. അഞ്ച് ഇടങ്ങളിൽ നാലെടുത്തും മുൻ കോൺഗ്രസ് നിയമസഭാംഗങ്ങളാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ അംഗത്വം സ്വീകരിച്ച സിറ്റിംഗ് എംഎൽഎമാരാണ് നാലുപേരും.
പോർബന്തറിൽ നിന്നും അർജുൻ മോദ്വാദിയ, വിജാപൂരിൽ ഡോ. സിജെ ചാവ്ദ, മാനവ്ദാരിൽ അരവിന്ദ് ലദാനി, ഖംഭട്ടിൽ ചിരാഗ് പട്ടേൽ എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. അടുത്തിടെ കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിലേക്ക് ചേർന്നവരാണ് നാല് സിറ്റിംഗ് എംഎൽഎമാരും. അഞ്ചാമത്തെ സ്ഥാനാർത്ഥിയായ ധർമ്മേന്ദ്രസിംഗ് വഡോദര ജില്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച എംഎൽഎയാണ്. ധർമ്മേന്ദ്രസിംഗ് ജനുവരിയിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
2002, 2017, 2022 തുടങ്ങിയ കാലഘട്ടങ്ങളിൽ വിജാപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി സിജെ ചാവ്ദ. കോൺഗ്രസിലെ മുതിർന്ന നേതാവായ ഇദ്ദേഹം നീണ്ടകാലം വിജാപൂരിലെ എംഎൽഎ ആയിരുന്നു. ഈ വർഷം ജനുവരിയിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. മാനവ്ദാരിലെ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ആയിരുന്നു അരവിന്ദ് ലദാനി. ഇദ്ദേഹം മാർച്ചിലായിരുന്നു പാർട്ടി വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ഖംഭട്ടിലെ സ്ഥാനാനർത്ഥിയായ ചിരാഗ് പട്ടേൽ സംസ്ഥാന ഘടകത്തിലെ വിഭാഗീയത ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തിയത്. സിറ്റിംഗ് എംഎൽഎ ആയ ഇദ്ദേഹം 2023 ഡിസംബറിൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു.
ഗുജറാത്തിൽ ഒഴിവുള്ള ആറ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 7-നാണ് ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ്.