തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിനായി രേഖകൾ സിബിഐയ്‌ക്ക് കൈമാറി കേരള സർക്കാർ. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്താണ് ഡൽഹിയിൽ നേരിട്ടെത്തി രേഖകൾ പേഴ്‌സണൽ മന്ത്രാലയത്തിന്കൈമാറിയത്. കേസ് സിബിഐയ്‌ക്ക് കൈമാറാൻ താമസമുണ്ടായതിൽ കുടുംബമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിബിഐക്ക് കൈമാറി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം സിബിഐയെ അറിയിച്ചത് 16-നാണ്.
സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തെ സർക്കാർ മനപൂർവ്വം വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് സിദ്ധാർത്ഥിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. കേസ് പരമാവധി വൈകിപ്പിച്ച് എസ്എഫ്‌ഐകാരായ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം എന്നുൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളാണ് പിതാവ് ഉയർത്തിയത്. സംഭവത്തിൽ ആശങ്കയറിയിച്ച് കുടുംബം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും, സിബിഐ അന്വേഷണത്തിന് കാലതാമസം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖറിനേയും സിദ്ധാർത്ഥിന്റെ പിതാവ് സന്ദർശിച്ചിരുന്നു.
കേസിൽ അദ്ദേഹം സഹായിക്കുമെന്ന് ഉറപ്പാണെന്നും ഭരണപക്ഷത്തുള്ളവരെ വിശ്വാസമില്ലെന്നും ജയപ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അന്വേഷണം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് കേസിൽ രാജീവ് ചന്ദ്രശേഖറിന്റെ നിർണയക ഇടപെടലുണ്ടായത്.